ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ സംഘര്‍ഷാവസ്ഥ. മേയര്‍ തിരഞ്ഞെടുപ്പിനിടെ എഎപി-ബിജെപി അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും മുദ്രാവാക്യം വിളിയുമുണ്ടായി. മേയര്‍ തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന എഎപിയുടെ ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് മേയര്‍ തിരഞ്ഞെടുപ്പിനായി ചേര്‍ന്ന ആദ്യ കോര്‍പറേഷന്‍ യോഗത്തില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.

To advertise here,

താല്‍കാലിക സ്പീക്കറായ സത്യ ശര്‍മയുടെ നേതൃത്വത്തില്‍ നോമിനേറ്റഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചതോടെയായിരുന്നു സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യം നടത്തണമെന്നാവശ്യപ്പെട്ടാണ് എഎപി അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. എഎപി, ബിജെപി അംഗങ്ങള്‍ മുദ്രാവാക്യംവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടയില്‍ പരസ്പരം തള്ളുന്നതും ചിലര്‍ തറയില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ബിജെപിക്കാരായ 10 പേരെ നോമിനേറ്റഡ് അംഗങ്ങളായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനഃപൂര്‍വം തിരഞ്ഞെടുത്തുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. നോമിനേറ്റഡ് അംഗങ്ങളെ തിരഞ്ഞെടുത്തതിനു പിന്നാലെ ബിജെപി കൗണ്‍സിലറായ സത്യ ശര്‍മയെ താല്‍ക്കാലിക സ്പീക്കറായും ഗവര്‍ണര്‍ തിരഞ്ഞെടുത്തിരുന്നു.

ഡിസംബര്‍ നാലിന് നടന്ന ഡല്‍ഹി കോര്‍പറേഷന്‍ തിരഞ്ഞടുപ്പില്‍ 134 സീറ്റുകള്‍ നേടി എഎപി ഭരണം പിടിച്ചിരുന്നു. ബിജെപിയുടെ 15 വര്‍ഷത്തെ തുടര്‍ഭരണമാണ് ഇതോടെ അവസാനിച്ചത്. ബിജെപിക്ക് 104 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.