ന്യൂഡല്‍ഹി: ഹരിയാണയില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് നേതാക്കന്മാരുടെ സ്വാര്‍ത്ഥതമൂലമാണെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഹരിയാണയിലെ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്.

To advertise here,

കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, അശോക് ഗെഹ്ലോത്, ദീപക് ബാബറിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ തന്റെ ഊഴം എത്തുന്നതുവരെ മൗനം അവലംബിച്ച രാഹുല്‍ തന്റെ ഊഴം വന്നതോടെ ശക്തമായ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനും (ഇ.വി.എം) തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന്റെ കാരണം പറയേണ്ടതെന്നായിരുന്നു ആദ്യത്തെ കമന്റ്.

ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉറപ്പായിരുന്ന വിജയത്തെ തട്ടിക്കളഞ്ഞത് ഹരിയാണയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എന്നായിരുന്നു രാഹുലിന്റെ രണ്ടാമത്തെ പരാമര്‍ശം. പരസ്പരം പോരടിക്കുന്നതിലാണ് അവര്‍ ശ്രദ്ധിച്ചതെന്നും പാര്‍ട്ടിയെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്രയും പറഞ്ഞ് രാഹുല്‍ യോഗത്തില്‍ നിന്നും ഇറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.