ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നടന്ന പ്രതിഷേധത്തിനിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്ന സംഭവത്തില്‍ ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മറ്റു മൂന്ന് പേരും പോലീസ് കസ്റ്റഡിയിലുണ്ട്.

To advertise here,

കേസില്‍ തിരിച്ചറിഞ്ഞ ഒരാള്‍ അശ്വിനി ഉപാധ്യായയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് അശ്വിനി ഉപാധ്യായ കൊണാട്ട്പ്ലേസ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായാത്. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവം നിയമപരമായി കൈകാര്യം ചെയ്യും. വര്‍ഗീയത  പ്രചരിപ്പിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

ജന്തര്‍മന്ദറില്‍ ഞായറാഴ്ച ഭാരത് ഛോഡോ ആന്ദോളന്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു മുസ്ലിം വിരുദ്ധ മുദ്രാവാക്യം. ഇത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. 

സംഭവ സമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. കോവിഡിനെ തുടര്‍ന്ന് ആള്‍ക്കൂട്ട പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഇവിടെ പ്രതിഷേധം നടന്നതെന്ന് ഡല്‍ഹി പോലീസ് വിശദീകരിച്ചു.

വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ നരംസിംഹാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിലാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ടെലിവിഷന്‍ താരവും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.