പാലക്കാട്: പാലക്കാട്ട് 1991-ല്‍ നടന്ന സാമുദായിക ലഹളക്കേസിലെ 24-ാം പ്രതിയെ 30 വര്‍ഷത്തിനുശേഷം പിടികൂടി. ചടനാംകുറിശ്ശി ഈസ്റ്റ് വെണ്ണക്കര ഭാരത് നഗര്‍ ദാറുല്‍ അയാനില്‍ സക്കീര്‍ ഹുസൈനാണ് (54) ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

To advertise here,

ഡിസംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം. വടക്കന്തറ വിശ്വകര്‍മനഗറിലെ പന്ത്രണ്ടോളം വീടുകള്‍ ആക്രമിക്കയും പണിസാധനങ്ങളും സ്വര്‍ണാഭരണങ്ങളും കവരുകയും ചെയ്തുവെന്നതാണ് കേസെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നീസ എന്ന 11 വയസ്സുകാരി പോലീസ് വെടിവെപ്പില്‍ മരിച്ചസംഭവത്തിന്റെ തുടര്‍ച്ചയായാണ് ലഹളയുണ്ടായതെന്നും പോലീസ് പറയുന്നു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസ് 1992-ല്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

സംഭവത്തിനുശേഷം സക്കീര്‍ഹുസൈന്‍ സൗദിയിലേക്ക് കടന്നിരുന്നു. തിരികെയെത്തിയ ശേഷം ഈസ്റ്റ് വെണ്ണക്കരയിലെ പുതിയവീട്ടില്‍ താമസിക്കുന്നതായി പാലക്കാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് കെ. സലീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈ.എസ്.പി.മാരായ സി.എം. ദേവദാസ്, എം.വി. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സക്കീര്‍ഹുസൈനെ വ്യാഴാഴ്ചരാത്രി വീട്ടില്‍നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്രൈംബ്രാഞ്ച് സി.ഐ.മാരായ സുനില്‍കൃഷ്ണന്‍, ദിലീപ് ഖാന്‍, എസ്.ഐ. മനോജ് ഗോപി, എ.എസ്.ഐ.മാരായ ഹാഷിബ, പ്രമീള, ഹെഡ് കോണ്‍സ്റ്റബിള്‍ രമേഷ്, സി.പി.ഒ. അനില്‍ കുമാര്‍, സി.പി.ഒ. ഡ്രൈവര്‍മാരായ വിപിന്‍മാത്യു, അരുള്‍സഹായ ദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.