ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതംചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അഭിജിത് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

To advertise here,

"സോനം സാർ 26 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചതിൽ അതിയായ ആശ്വാസവും നിങ്ങളോട് നന്ദിയുമുണ്ട്. അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. സ്വന്തം ജീവൻ പണയപ്പെടുത്തി അങ്ങ് മുഴുവൻ രാജ്യത്തിൻ്റെയും മനസ്സാക്ഷിയെ ഉണർത്തി. ഈ രാജ്യത്തിന് അങ്ങയുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്ദറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ പ്രതിഷേധം തുടരും." അഭിജിത് ദീപ്കെ പറഞ്ഞു.

ജന്തർ മന്ദറിലേക്ക് ഭക്ഷണം കൊണ്ടുപോയതിന് ഡൽഹി പോലീസ് നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തുവെന്ന് ദീപ്കെ മറ്റൊരു കുറിപ്പിൽ ആരോപിച്ചു. "കാരണമില്ലാതെ നിരവധി കുട്ടികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. സെൻട്രൽ ഡൽഹിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുന്നു. പുതിയ ഡൽഹി പോലീസ് കമ്മീഷണർ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്? ഉത്തരകൊറിയയിലാണോ അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്? ദയവായി ഓർക്കുക, നിങ്ങൾ ഉദ്യോഗസ്ഥരാണ്. സർക്കാരിൻ്റെ ഗുണ്ടകളല്ല. ജനങ്ങൾ ഇത് സഹിക്കില്ല. കുട്ടികളെ ഭയപ്പെടുത്തുന്നത് ഇപ്പോൾ തന്നെ നിർത്തുക." ദീപ്കേ കുറിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ് സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം നിരാഹാരസമരം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

നീണ്ട ചർച്ചകൾക്കൊടുവിലാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക്ക് പിന്നീട് അറിയിച്ചു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.