ന്യൂഡൽഹി: 'തൊഴിൽരഹിതരായ ചെറുപ്പക്കാർ പാറ്റകളെപ്പോലെ'യാണെന്ന പരാമർശം വിവാദമായതോടെ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. കോടതി നടപടികൾക്കിടെ ഉപയോഗിച്ച 'പാറ്റകൾ' എന്ന വാക്ക് യുവാക്കളെ ആക്ഷേപിക്കാനാണെന്ന തരത്തിൽ വന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. തന്റെ പരാമർശത്തെ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും രാജ്യത്തെ യുവാക്കളെ താൻ വിമർശിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

To advertise here,

വ്യാജബിരുദങ്ങൾ ഉപയോഗിച്ച് നിയമം, മാധ്യമം, സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിൽ കടന്നുകൂടിയവരെയാണ് താൻ വിമർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരക്കാരെ അദ്ദേഹം 'പരാന്നഭോജികൾ' എന്നാണ് വിശേഷിപ്പിച്ചത്.

രാജ്യത്തെ യുവാക്കളിൽ താൻ അഭിമാനിക്കുന്നുവെന്നും അവരാണ് വികസിത ഭാരതത്തിന്റെ നെടുംതൂണുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിഭാഷകന് 'സീനിയർ അഡ്വക്കേറ്റ്' പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദമായ ഈ പരാമർശങ്ങൾ ഉണ്ടായത്. ഹർജി നൽകിയ അഭിഭാഷകന്റെ പെരുമാറ്റത്തെയും സോഷ്യൽ മീഡിയയിലെ ഇടപെടലുകളെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കറുത്ത കോട്ടിട്ട പല അഭിഭാഷകരുടെയും ബിരുദ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥയെക്കുറിച്ച് കോടതിക്ക് കടുത്ത സംശയമുണ്ടെന്നും ഇതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ കടുത്ത നിരീക്ഷണങ്ങളെത്തുടർന്ന് ഹർജിക്കാരനായ അഭിഭാഷകൻ മാപ്പ് പറയുകയും ഹർജി പിൻവലിക്കുകയും ചെയ്തു.