ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയര്‍ലൈന്‍സിന്റെ UK-611 വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12:10-നാണ് വിമാനം ശ്രീനഗറിലിറങ്ങിയത്. ലാന്‍ഡ് ചെയ്ത ഉടന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി നിര്‍ത്തിയശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. 

To advertise here,

സംഭവം വിസ്താര സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട UK-611 വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു. എല്ലാ സുരക്ഷാ പരിശോധനകളും നടത്തിയ ശേഷം വിമാനത്തിന് സര്‍വീസ് തുടരാനുള്ള അനുമതി ലഭിച്ചുവെന്നും വിസ്താര കൂട്ടിച്ചേര്‍ത്തു. 

ബോംബ് ഭീഷണിയുടെ ഉറവിടത്തേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിസ്താര വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനയാത്ര സുരക്ഷിതമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തേ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുപോയ ഇന്‍ഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഉടന്‍ ഇറക്കുകയായിരുന്നു. പറന്നുയരുന്നതിന് തൊട്ടുമുമ്പായി വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ കടലാസ് ജീവനക്കാര്‍ക്ക് ലഭിക്കുകയായിരുന്നു. വിമാനത്തില്‍ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.