ന്യൂഡൽഹി: നിതീഷ്‌ കുമാർ ബിഹാർ മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞതോടെ ബി.ജെ.പി. സ്വന്തമാക്കിയത്‌ മൂന്ന്‌ നേട്ടങ്ങളാണ്‌.  ഒന്ന്- സ്വന്തം മുഖ്യമന്ത്രി. രണ്ട്- നിതീഷിന്റെ സ്വാധീനം ഇനി സംസ്ഥാനത്ത്‌ കുറയും. ദേശീയരാഷ്ട്രീയത്തിലും അപ്രസക്തൻ. മൂന്ന്- രാഷ്ട്രീയത്തിലിറങ്ങുന്ന നിതീഷിന്റെ മകൻ നിശാന്ത് കുമാർ പ്രായോഗികതലത്തിൽ തികച്ചും അപരിചിതനും ദുർബലനും. തേജസ്വി യാദവ്, ചിരാഗ് പസ്വാൻ എന്നീ യുവനേതാക്കൾക്കൊപ്പം നിൽക്കാനുള്ള ശേഷി നിശാന്തിനില്ല. അതിനാൽ നേട്ടം ബി.ജെ.പിക്കുതന്നെ.

To advertise here,

സ്വന്തം മുഖ്യമന്ത്രിയെന്ന ലക്ഷ്യം മുന്നിൽക്കണ്ട്‌ താഴെത്തട്ടിൽ ആർ.എസ്.എസും മേൽത്തട്ടിൽ ബി.ജെ.പി.യും കാലങ്ങളായി നടത്തിയ കരുനീക്കങ്ങളാണ് ബിഹാറിൽ യാഥാർഥ്യമാകുന്നത്. നിതീഷ് കുമാറിന്റെ പൂർണസമ്മതത്തോടെ അധികാരക്കൈമാറ്റമെന്ന ബി.ജെ.പി.യുടെ സ്വപ്നം നടപ്പാകുമ്പോൾ, ബിഹാർരാഷ്ട്രീയത്തിന്റെ ഭാവികാലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം.

ലാലു പ്രസാദ് യാദവ്, രാം വിലാസ് പസ്വാൻ, നിതീഷ് കുമാർ ത്രയത്തിന്റെ രാഷ്ട്രീയവും മുദ്രാവാക്യങ്ങളും ജാതിരാഷ്ട്രീയസമവാക്യങ്ങളും അടിത്തറയിട്ട ബിഹാർരാഷ്ട്രീയത്തിൽ, ഹൈന്ദവതയിൽ ഊന്നിയ രാഷ്ട്രീയത്തിന് വേരോട്ടമുറപ്പിക്കാനാകും ബി.ജെ.പി.യുടെ അടുത്ത നീക്കം.

ബിഹാറിലെ എൻ.ഡി.എ. സഖ്യത്തിനുള്ളിൽ സ്വന്തംകാലിൽ നിൽക്കാൻ പര്യാപ്തമായ കാലംമുതൽ സംസ്ഥാനത്ത് സ്വന്തം മുഖ്യമന്ത്രിയെന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 2020-ലെ തിരഞ്ഞെടുപ്പിൽ സർവ ആയുധങ്ങളുമെടുത്ത് പയറ്റിനോക്കി. എന്നാൽ, നിതീഷിന് പകരം ജനപ്രിയതയുള്ള നേതാവിനെ കണ്ടെത്താനാകാതെ നീക്കം നീട്ടിവെച്ചു. 2025-ലെ തിരഞ്ഞെടുപ്പിൽ നിതീഷിനെ മുൻനിർത്തി വീണ്ടും തിരഞ്ഞെടുപ്പ്‌ ജയിച്ചു. അവസാനം ഭരണത്തിന്റെ കടിഞ്ഞാൺ ബി.ജെ.പി. ഏറ്റെടുത്തു.