മുംബൈ; മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്തുണ ഉറപ്പാക്കി എന്‍.സി.പി. നേതാവ് അജിത് പവാര്‍. എന്നാല്‍, ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ഏക്‌നാഥ് ഷിന്ദേ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ലെന്ന് അജിത് പവാര്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. 

To advertise here,

മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷമായി പങ്കുവെക്കണമെന്ന് ശിവസേന നേതാവും പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവുമായ ഏക്‌നാഥ് ഷിന്ദേ ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുന്നണിയിലെ പ്രമുഖ നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിന്ദേ, അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. 

മഹാരാഷ്ട്ര എന്‍.സി.പി. എം.എല്‍.എ.മാര്‍ അജിത് പവാറിനെയും ശിവസേന എം.എല്‍.എ.മാര്‍ ഏക്നാഥ് ഷിന്ദേയെയും അതത് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിനേതാക്കളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ബി.ജെ.പി.യുടെ നേതാവിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചത്.

ഫഡ്നവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനോടടുത്ത് സീറ്റുകള്‍ നേടിയ പാര്‍ട്ടി എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന ശക്തമായ അഭിപ്രായം ബി.ജെ.പി.യില്‍ ഉയര്‍ന്നിട്ടുണ്ട്.

ശിവസേനയെ പിളര്‍ത്തി വന്ന ഷിന്ദേയെ കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും ഇനിയും അവസരം നല്‍കേണ്ടതില്ലെന്നുമാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രിയായി സംസ്ഥാന നേതൃത്വത്തിന് ദേവേന്ദ്ര ഫഡ്നവിസിന്റെ പേരുമാത്രമേ നിര്‍ദേശിക്കാനുള്ളൂവെന്ന് ബവന്‍കുലെ വ്യക്തമാക്കി. അതേസമയം, മുംബൈ, താനെ, നവിമുംബൈ എന്നിവിടങ്ങളിലെ നഗരസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ആദ്യരണ്ടര വര്‍ഷം ആവശ്യപ്പെട്ട് ഷിന്ദേ പക്ഷവും രംഗത്തുണ്ട്.

കക്ഷിനില

ബി.ജെ.പി. -132ശിവസേന -57എന്‍സി.പി.- 41ശിവസേന (യുബിടി)- 20കോണ്‍ഗ്രസ്- 16എന്‍സി.പി. (എസ്.പി.) -10സമാജ്വാദി പാര്‍ട്ടി- 2ജന്‍ സുരാജ്യ ശക്തി- 2രാഷ്ട്രീയ യുവ സ്വാഭിമാനി പാര്‍ട്ടി -1രാഷ്ട്രീയ സമാജ് പക്ഷ -1എ.ഐ.എം.ഐ.എം. -1സി.പി.എം.- 1പി.ഡബ്ല്യു.പി.- 1 സ്വതന്ത്രര്‍-2