പട്ന: ബിഹാറില്‍ പുതിയ സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ആദരസൂചകമായി തന്റെ കാല്‍തൊടാന്‍ തുനിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച വിമാനത്താവളത്തില്‍ വെച്ചാണ് നാടകീയരംഗങ്ങള്‍ നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്.

To advertise here,

നിതീഷ് കുമാര്‍ മോദിയുടെ കാല്‍ തൊടാന്‍ ശ്രമിക്കുന്നതും, പെട്ടെന്നുതന്നെ പ്രധാനമന്ത്രി അദ്ദേഹത്തെ തോളില്‍ പിടിച്ച് തടയുന്നതുമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ജെഡിയു തലവന്റെ ഇരുകൈകളിലും പിടിച്ച പ്രധാനമന്ത്രി, വിമാനത്തിന്റെ പടവുകള്‍ കയറുന്നതിന് മുമ്പായി കുശലം പറയുന്നതും കാണാം.

പ്രധാനമന്ത്രിയേക്കാള്‍ ഏതാനും മാസങ്ങള്‍ മാത്രം പ്രായം കുറഞ്ഞ നിതീഷ് കുമാര്‍, കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലും സമാനമായി പെരുമാറിയത് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു.

പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന സത്യാപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രിയായിരുന്ന ജെഡിയു അധ്യക്ഷന്‍ ഇത് പത്താം തവണയാണ് വീണ്ടും ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൃഗീയ ഭൂരിപക്ഷം നേടിയിരുന്നു. തന്റെ പാര്‍ട്ടിയേക്കാള്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിതീഷ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

ഭരണമുന്നണിയുടെ വിജയത്തിന് കാരണം, എഴുപതുകളിലുള്ള ഈ രണ്ട് നേതാക്കളുടെ വ്യക്തിപ്രഭാവമാണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഭരണരംഗത്ത്, പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളുടെ കാര്യത്തില്‍ ഇരുവരും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ സ്ത്രീകളെത്തി വോട്ട് ചെയ്തതും ഇതിന് തെളിവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.