ബെംഗളൂരു: ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച നടന്ന അപകടത്തില്‍ മരിച്ചവരുടെ ഉറ്റവരുടെ തോരാക്കണ്ണീരിന്റെ നേര്‍ക്കാഴ്ചകളാണ് ഇപ്പോള്‍ ഓരോ ദിവസവും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. തന്റെ മകന്റെ കുഴിമാടത്തില്‍നിന്നും വിട്ടുപോരാന്‍ തയ്യാറാകാത്ത ഒരച്ഛന്റെ വിലാപമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. 

To advertise here,

ഹസ്സന്‍ ജില്ലയില്‍നിന്നുള്ള ബി.ടി. ലക്ഷ്മണ്‍ എന്ന അച്ഛന്റെ വിലാപം വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്. 21-കാരനായ മകന്‍ ഭൂമിക് ലക്ഷ്മണിന്റെ കുഴിമാടത്തില്‍ വീണുകിടന്ന് പൊട്ടിക്കരയുന്ന ലക്ഷ്മണിനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക. 'എനിക്കെവിടേയും പോകേണ്ട, എനിക്കിവിടെ തന്നെ നിന്നാല്‍മതി,' ലക്ഷ്മണിന്റെ വിലാപം വീഡിയോ കാണുന്ന എല്ലാവരുടേയും കണ്ണ് നനയിക്കുന്നതാണ്. 

'എന്റെ മകന് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയിലൂടെ ഒരച്ഛനും കടന്നുപോകാന്‍ പാടില്ല. ഒരച്ഛനും ഇങ്ങനെ ഒരു ദുര്‍വിധി ഉണ്ടാകരുത്. ഞാന്‍ നിനക്കുവേണ്ടി വാങ്ങിയ സ്ഥലത്ത് നിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തേണ്ടിവരുമെന്ന് കരുതിയില്ല,' നെഞ്ചുപൊട്ടി വിലപിക്കുന്ന ലക്ഷ്മണിനെ വളരെ കഷ്ടപ്പെട്ടാണ് ബന്ധുക്കള്‍ കുഴിമാടത്തില്‍നിന്നും പിടിച്ചുമാറ്റുന്നത്. 

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. 18 വര്‍ഷം കാത്തിരുന്ന വിജയം ആഘോഷിക്കാനും തന്റെ ഇഷ്ടതാരങ്ങളെ കാണാനും തടിച്ചുകൂടിയ ആയിരക്കണക്കിന് പേരില്‍ ഒരാളായിരുന്നു ഭൂമികും. 

'അവന്‍ എന്റെ ഒറ്റ മകനായിരുന്നു.. ഇപ്പോള്‍ എനിക്കവനെ നഷ്ടപ്പെട്ടു. അവനെ വെട്ടിമുറിക്കാതെ എനിക്ക് തരണം എന്ന് മാത്രമാണ് ഞാന്‍ അധികാരികളോട് ആവശ്യപ്പെട്ടത്. ഒരുപക്ഷേ, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമെല്ലാം ഞങ്ങളെ കാണാന്‍ വന്നെന്നിരിക്കും. പക്ഷേ അവര്‍ക്കാര്‍ക്കും ഞങ്ങളുടെ മകനെ തിരിച്ചുതരാന്‍ കഴിയില്ലല്ലോ,' കണ്ണീരടക്കാന്‍ പാടുപെട്ടുകൊണ്ട് ലക്ഷ്മണ്‍ മാധ്യമങ്ങളോട് പറയുന്നു. 

ലക്ഷ്മണിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും എതിരെ ബിജെപി വീണ്ടും രംഗത്തെത്തി. 'നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും താരങ്ങളുമൊത്ത് സമയം ചെലവഴിക്കാന്‍ വിധാന്‍ സൗധത്തില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇത്തരം ഒരു പ്രഹസനം നടത്താന്‍ തുനിഞ്ഞത്. കൊലപാതകികളേ 11 കുടുംബങ്ങളെ നിത്യവും കണ്ണീരില്‍ മുക്കിയില്ലേ നിങ്ങള്‍,' കര്‍ണാടകയിലെ ബിജെപി യൂണിറ്റ് എക്‌സില്‍ പോസ്റ്റുചെയ്തു. 

ആര്‍സിബി ടീം അംഗങ്ങളെ ആദരിക്കുന്നതിനായി നിയമസഭയില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയെ വിമർശിച്ചുകൊണ്ടായിരുന്നു ഈ പോസ്റ്റ്. പരിപാടിയില്‍ മുഖ്യമന്ത്രിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. അതേസമയം, നടന്നത് ദാരുണമായ ഒരു അപകടമാണെന്നും ബിജെപി അതിനെ വീണ്ടും രാഷ്ട്രീയവല്‍കരിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.