ന്യൂഡല്‍ഹി: മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ഇപ്പോള്‍ അധികാരത്തിന്റെ ലഹരിയിലാണെന്നും മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. അഴിമതിയാരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ച ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തെ സംബന്ധിച്ച് അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

"താങ്കള്‍ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഞാന്‍ താങ്കള്‍ക്ക് കത്തെഴുതുന്നത്. താങ്കളുടെ സര്‍ക്കാരിന്റെ മദ്യനയത്തേക്കുറിച്ച് അടുത്തിടെ വരുന്ന മാധ്യമറിപ്പോര്‍ട്ടുകളിലുള്ള മനോവേദനയാണ് കത്തെഴുതാനുള്ള കാരണം". ഹിന്ദിയിലെഴുതിയ കത്തില്‍ ഹസാരെ പറഞ്ഞു. "താങ്കളുടെ 'സ്വരാജ്' എന്ന പുസ്തകത്തില്‍ മദ്യനയങ്ങളിലെ ആദര്‍ശപരമായ ആശയങ്ങളെ കുറിച്ചാണ് എഴുതിയിരുന്നത്. പുസ്തകത്തിന് മുഖവുര എഴുതാനുള്ള അവസരവും തന്നു. പ്രദേശത്തെ താമസക്കാരുടെ അനുമതിയില്ലാതെ മദ്യവില്‍പനശാലകള്‍ ആരംഭിക്കരുതെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയായപ്പോള്‍ ഇവയൊക്കെ താങ്കള്‍ മറന്നു", ഹസാരെ കത്തില്‍ പറഞ്ഞു. കെജ്‌രിവാളും മനീഷ് സിസോദിയയും മറ്റുള്ളവരും ചേര്‍ന്ന് രൂപവത്കരിച്ച എഎപി ഇപ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കെജ്‌രിവാള്‍ സര്‍ക്കാന്‍ നടപ്പിലാക്കിയ മദ്യനയം ഇന്ത്യയിലൊരിടത്തും നടപ്പിലാക്കരുതെന്നും ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാലോ അഴിമതിവിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള നയമാണ് കെജ്‌രിവാള്‍ നടപ്പാക്കിയത്. ഡല്‍ഹിയിലെ എല്ലാ കോണുകളിലും മദ്യശാലകള്‍ തുറക്കുകയാണെന്നും എഎപി പ്രവര്‍ത്തകര്‍ പണവും അധികാരവും കൈക്കലാക്കാനുള്ള പരക്കം പാച്ചിലിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹത്തായ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന കാര്യങ്ങളല്ല എഎപിയില്‍ നടക്കുന്നതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.