
ന്യൂഡല്‍ഹി : നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതിയില്‍ നടക്കുന്ന നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസത്തോളം വിസ്തരിച്ച് വിചാരണ നടപടികള്‍ നീട്ടിക്കൊണ്ട് പോയപ്പോള്‍ വിചാരണ കോടതി ഇടപെടാത്തത് നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് എന്ത് തരം വിചാരണയാണ് വിചാരണ കോടതിയില്‍ നടക്കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞു.
നടിയെ അക്രമിച്ച കേസിലെ വിചാരണ സമീപകാലത്തൊന്നും തീരാന്‍ സാധ്യത ഇല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 260 ലധികം സാക്ഷികളാണ് ഈ കേസില്‍ ഉള്ളത്. നിലവില്‍ പ്രോസിക്യുഷന് സാക്ഷികളുടെ വിസ്താരം കഴിഞ്ഞുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ ഹാജരാക്കുന്ന സാക്ഷികളുടെ വിസ്താരം ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. ഒപ്പം വിചാരണ കോടതി ജഡ്ജിക്ക് പ്രതികളില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഉള്‍പ്പടെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 313-ാം വകുപ്പ് നടപടികള്‍ ബാക്കിയുണ്ട്. ഇതൊക്കെ പൂര്‍ത്തിയാകാന്‍ ഇനിയും സമയം വേണ്ടി വരുമെന്നാണ് സുപ്രീംകോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കിയത്.
സുപ്രീംകോടതി ഉത്തരവോടെ ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനിക്ക് ഒരാഴ്ച്ചക്കുള്ളില്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരാന്‍ വഴിയൊരുങ്ങി. ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് കെ.പരമേശ്വര്‍, അഭിഭാഷകരായ ശ്രീറാം പറക്കാട്, സതീഷ് മോഹന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
വിമര്‍ശനം കേട്ട് സംസ്ഥാനം
പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഇറക്കിയത് മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെയാണ്. രാജ്യത്തെ പ്രഗത്ഭ ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളാണ് രഞ്ജിത്ത് കുമാര്‍. എന്നാല്‍ വിചാരണ അനന്തമായി നീണ്ടു പോകുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രഞ്ജിത്ത് കുമാറിന്റെ പ്രതിരോധം ഫലം കണ്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസം വിസ്തരിച്ച് വിചാരണ നടപടി നീട്ടി കൊണ്ടുപോകുമ്പോള്‍ ഒരു തവണ പോലും പ്രോസിക്യുഷന് വിചാരണ കോടതിയില്‍ എതിര്‍ത്തില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് കോടതി ആരാഞ്ഞപ്പോള്‍ വിചാരണ നീട്ടുന്നത് പ്രോസിക്യുഷന് അല്ലെന്നും, ദിലീപിന്റെ അഭിഭാഷകരാണെന്നും ആയിരുന്നു രഞ്ജിത്ത് കുമാറിന്റെ മറുപടി.
പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ജാമ്യ വ്യവസ്ഥ വയ്ക്കണമെന്ന് സീനിയര്‍ അഭിഭാഷകന് രഞ്ജിത്ത് കുമാറും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കറും കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതിക്ക് മുന്നില്‍ ഉന്നയിക്കാന്‍ ആയിരുന്നു ജസ്റ്റിസ് മാരായ അഭയ് എസ് ഓക, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.കേസിലെ ഇനിയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സമയ ക്രമം നിര്‍ദേശിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.
കാല് ലക്ഷം പിഴ അടയ്ക്കണം
പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ആവര്‍ത്തിച്ച് ജാമ്യ അപേക്ഷ ഫയല്‍ ചെയ്തതിന് ഹൈക്കോടതി ഇട്ട പിഴയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. പിഴയോട് തങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടെങ്കിലും ഹൈക്കോടതി ഉത്തരവിട്ടത് പോലെ കാല് ലക്ഷം രൂപ പള്‍സര്‍ സുനി അടയ്ക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഈ തുക ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് ആണ് ലഭിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പിഴ ഒഴിവാക്കണം എന്ന് സുനിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: actress assault case-Supreme Court grants bail to Pulsar Suni
Published: 17 Sept 2024, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented