വിശാഖപട്ടണം: ഹിന്ദുസ്ഥാൻ കപ്പൽശാലയിൽ കൂറ്റൻ ക്രെയിൻ തകർന്ന് വീണ് 11 പേർ മരിച്ചു. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.  മരിച്ചവരില്‍ നാല് പേര്‍ തുറമുഖ ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കൂടുതൽ പേർ ക്രെയിനിനടിയിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് സംശയം. 

To advertise here,

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ 20 തോളം തൊഴിലാളികളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ക്രെയിനിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടം നടന്ന ഉടനെ സംഭവ സ്ഥലത്തെത്തിയ പോലീസ് കപ്പൽശാല ജീവനക്കാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണം ജില്ലാകളക്ടര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


അടുത്തിടെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. മൂന്ന് മാസം മുമ്പ്   വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍സ് ഫെസിലിറ്റി എന്ന കെമിക്കല്‍ പ്ലാന്റില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ രോഗികളാവുകയും ചെയ്തിരുന്നു.

 

Content Highlight: 9 Killed After  Crane Collapses