കൊച്ചി: ഫാക്ടറികളിൽ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിലും ക്രെയിനും ലിഫ്റ്റും മോട്ടോർവാഹനങ്ങളുടെ കൂട്ടത്തിലാണ് വരുന്നതെന്നും അതിനാൽ മോട്ടോർ വാഹനനിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി. ഫോർക്ക് ലിഫ്റ്റും ക്രെയിനും രജിസ്റ്റർ ചെയ്യാത്തതിനാൽ ഉപയോഗിക്കുന്നത് വിലക്കിയ മോട്ടോർവാഹനവകുപ്പിന്റെ നടപടി ചോദ്യംചെയ്ത് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. 

To advertise here,

എറണാകുളം മുളന്തുരുത്തി നാച്വറൽ വുഡ് ആൻഡ് വനീർസ് എന്ന സ്ഥാപനമാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം ചോദ്യംചെയ്തത്. ആറേക്കറോളംവരുന്ന ഫാക്ടറിയുടെ അങ്കണത്തിൽ മാത്രമാണ് ഫോർക്ക്‌ലിഫ്റ്റും ക്രെയിനും ഉപയോഗിക്കുന്നതെന്നും അതിനാൽ രജിസ്റ്റർചെയ്യേണ്ടതില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ലിഫ്റ്റും ക്രെയിനും രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഇതൊക്കെ കണക്കിലെടുത്താണ് ഇവ ഉപയോഗിക്കുന്നത് മോട്ടോർവാഹന വകുപ്പ് വിലക്കിയത്.

എന്നാൽ, റോഡിൽ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ ഫാക്ടറിക്കുള്ളിലാണ് ഉപയോഗിക്കുന്നത് എന്നതിന്റെപേരിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇവ മോട്ടോർ വാഹനത്തിന്റെ നിർവചനത്തിൽ വരുമെന്നും രജിസ്റ്റർചെയ്യണമെന്നും ഇൻഷുറൻസ് എടുക്കണമെന്നും കോടതി പറഞ്ഞു.