അച്യുതപുരം (ആന്ധ്ര): ആന്ധ്രാപ്രദേശിലെ മരുന്നുനിർമാണകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. 

To advertise here,

381 തൊഴിലാളികൾ രണ്ടു ഷിഫ്റ്റിലായി ജോലിചെയ്യുന്ന സ്ഥാപനമാണിത്. വൻ സ്ഫോടനത്തോടെയാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചഭക്ഷണസമയത്തായതിനാൽ അപകടതീവ്രത കുറഞ്ഞു. 

പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊഴിലാളികളുടെ ശരീരഭാ​ഗങ്ങൾ കെട്ടിടത്തിൽനിന്നും ദൂരേയ്ക്ക് തെറിച്ചുവീണു. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. 

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ അ​ഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫും അടങ്ങുന്ന രക്ഷാപ്രവർത്തകരാണ് പുറത്തെത്തിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.