മുംബൈയില്‍ പത്തുദിവസത്തെ ഇടവേളയില്‍ രജിസ്റ്റര്‍ ചെയ്തത് 4,800-ലധികം പ്രോപ്പര്‍ട്ടികള്‍. ദീപാവലി ആഘോഷങ്ങളിലേക്ക് നഗരം ചുവടുവെയ്ക്കാനിരിക്കെയാണ് ഇത്രയധികം പ്രോപ്പര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുംബൈയിലെ ശരാശരി പ്രതിമാസ രജിസ്‌ട്രേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വര്‍ധനവാണ്. 

To advertise here,

സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍, നവംബര്‍ മാസം മാത്രം 354 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. വസ്തു വാങ്ങുന്നതിനുള്ള നല്ല സമയമായി ദീപാവലി വിലയിരുത്തപ്പെടുന്നത് കുതിപ്പിന് പിന്നിലെ പ്രധാന കാരണമാണ്. ആഡംബര വസ്തുക്കളോട് ആളുകള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി മുംബൈയിലെ ഡെവലപ്മാരിലൊരാള്‍ പറയുന്നു. 

നവരാത്രി സമയത്തും പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകളില്‍ റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി. ഒക്ടോബര്‍ 15 മുതല്‍ 23 വരെയുള്ള കാലയളവില്‍ 4,594 പ്രോപ്പര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവരാത്രി സമയത്ത് ഇത് വെറും 3,343 പ്രോപ്പര്‍ട്ടികളായിരുന്നു. 

മുംബൈ നഗരത്തില്‍ ആഡംബര വീടുകളോട് ജനങ്ങള്‍ക്ക് പ്രിയമേറുന്നതായും മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ ഏഴ് ഇന്ത്യന്‍ നഗരങ്ങളിലായി 9,200 യൂണിറ്റുകളാണ് വിറ്റുപോയത്. ഡല്‍ഹി എന്‍സിആര്‍ മേഖലയ്ക്ക് ശേഷം ഏറ്റവുമധികം വീടുകള്‍ വിറ്റുപോയത് മുംബൈയിലാണ് (3,252 യൂണിറ്റ്).