
ബംഗാൾ സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജിയുടെ വിയോഗത്തിന്റെ വേദനയിലാണ് ഇന്ത്യൻ സിനിമാ ലോകം. കോവിഡ് ബാധിച്ച് ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചേർന്ന് പ്രാർഥനായോഗം സംഘടിപ്പിച്ചിരുന്നു. മകൾ പൗലമി ബോസാണ് യോഗത്തിന് നേതൃത്വം നൽകിയത്.
''എന്റെ അച്ഛൻ മരിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ വീടു മുഴുവൻ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഇപ്പോഴും അങ്ങിനെ തന്നെ ഇരിക്കുന്നു. അച്ഛനൊരിക്കലും മരണാനന്തര ചടങ്ങുകളിൽ വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ ഈ പ്രാർഥനായോഗം സംഘടിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ്. ''
പൗലമി ബോസിന്റെ മകനും നടനുമായ റോണോദീപ് ഒരു വാഹനാപകടത്തെ തുടർന്ന് ചികിത്സയിലാണ്. തലച്ചോറിന് ക്ഷതമേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന റോണോദീപിനെ മുത്തച്ഛന്റെ മരണവാർത്ത അറിയിച്ചിട്ടില്ലെന്ന് പൗലമി പറഞ്ഞു.
''ബെെതുവിന് (റോണോദീപ്) ഇപ്പോഴും നന്നായി സംസാരിക്കാൻ സാധിക്കില്ല. അവൻ എന്തൊക്കേയോ അറിയുന്നുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. മുത്തച്ഛന്റെ വിവരം അവനെ അറിയിക്കണമെന്ന് ഞാൻ എപ്പോഴും വിചാരിക്കും. എന്നാൽ അവൻ എന്നെ നോക്കുന്നത് കാണുമ്പോൾ എന്റെ ധെെര്യമെല്ലാം ചോർന്നു പോകും.
എനിക്ക് അതവനോട് പറയാനുള്ള കരുത്തില്ല. അവൻ എങ്ങിനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. ബെെതുവിനെ അച്ഛന് വലിയ കാര്യമായിരുന്നു. അപകടം സംഭവിച്ചതിന് ശേഷം എല്ലാ ദിവസവും അവന്റെ മുറിയിൽ ചെന്ന് ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പു വരുത്താറുണ്ട്. ബാപി എനിക്ക് ഒരു പിതാവ് മാത്രമായിരുന്നില്ല. എനിക്കും ഈ ലോകത്തിനും ഇടയിലെ മതിലായിരുന്നു. ഞങ്ങളുടെ സംരക്ഷകനെ നഷ്ടമായി''- പൗലമി പറഞ്ഞു.
Content Highlights: yet to break news of Soumitra Chatterjee’s demise to grandson Ronodeep,
Published: 18 Nov 2020, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented