തമിഴിലെ പ്രശസ്ത നിർമാതാവും വ്യവസായിയുമായ കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ ഒന്നിച്ചെത്തി നടൻ വിജയ്‌യും തൃഷയും. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽനടന്ന വിവാഹവിരുന്നിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരുകാറിലെത്തിയ തൃഷയും വിജയും നവദമ്പതികൾക്ക് ആശംസനേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത് ഒന്നിച്ചാണ് മടങ്ങിയത്.

To advertise here,

സ്വർണ്ണനിറമുള്ള സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു വിജയ് ധരിച്ചിരുന്നത്. വെള്ളയും സ്വർണ്ണനിറത്തിലുള്ള, ചുവപ്പുകരയിൽ ഡിസൈനുള്ള സിൽക്ക് സാരിയും സ്ലീവ് ലെസ് ചുവപ്പ് ബ്ലൗസുമായിരുന്നു തൃഷയുടെ വേഷം. എമറാൾഡ് പതിച്ച നെക്ലേസും തൃഷ ധരിച്ചിരുന്നു.

വിജയ്‌യിൽനിന്ന് വിവാഹമോചനമാവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത്. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അത് ലംഘിച്ചുവെന്ന് ഹർജിയിൽ സംഗീത വ്യക്തമാക്കിയിരുന്നു.

2004-ൽ 'ഗില്ലി'യിലാണ് തൃഷയും വിജയും ആദ്യമായി ഒന്നിക്കുന്നത്. 'തിരുപ്പാച്ചി', 'ആദി', 'കുരുവി’, 'ലിയോ' എന്നീ ചിത്രങ്ങളിലും ഇരുവരും പിന്നീട് നായികാനായകന്മാരായി.

തമിഴിലെ പ്രധാന സിനിമാ നിർമാണക്കമ്പനികളിൽ ഒന്നായ എജിഎസ് എന്റർടെയ്ൻമെന്റിൽ പങ്കാളിയാണ് കൽപാത്തി എസ്. സുരേഷ്. വിജയ് നായകനായ 'ബിഗിൽ', 'ഗോട്ട്' എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. കൽപാത്തി എസ്. സുരേഷിന്റേയും മീനാക്ഷി സുരേഷിന്റേയും മകന്റെ വിവാഹവിരുന്നിലാണ് വിജയും തൃഷയും ഒന്നിച്ചെത്തിയത്.