ഐഎഫ്എഫ്‌കെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ വി.സി. അഭിലാഷ്. അക്കാദമിക്ക് രാഷ്ട്രീയ താത്പര്യമുണ്ടെന്ന് പറഞ്ഞാൽ താനത് തിരുത്തുമെന്നും കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്റെ സിനിമ പോലും അക്കാദമി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അഭിലാഷ് പറയുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെയും അഭിലാഷ് വിമർശനം ഉന്നയിക്കുന്നുണ്ട്. ചെയർമാന്റെ ഇഷ്ടക്കാരനോ ശിഷ്യനോ ആയാൽ അവർ ജൂറിക്കു പ്രിയപ്പെട്ടവർ ആകുമെന്നും അഭിലാഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. 

To advertise here,

വി.സി. അഭിലാഷിന്റെ കുറിപ്പ്

സലീമേട്ടനോടാണ്. ഈ അക്കാദമിക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്നു പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എന്റെ സിനിമ (ആളൊരുക്കം)  അവർ ‘നിഷ്ക്കരുണം’ തളളിയിട്ടുണ്ട്. അന്ന് എന്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ‘മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം.

ദദ്ദായത് ഒന്നുകിൽ നീ ചെയർമാന്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാന്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിന്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജൂറിക്കും പ്രിയപ്പെട്ടതാവും."  ദദ്ദാണ് ദദ്ദിന്റെ ഒരു ദിത്. എന്ന് മറ്റൊരു പാവം നാഷനൽ അവാർഡ് ജേതാവ്- വി.സി. അഭിലാഷ്.

ബുധനാഴ്ച്ചയാണ് കൊച്ചിയിൽ ചലച്ചിത്രമേളയ്ക്ക്  ആരംഭമായത്. ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് സലിം കുമാർ തന്നെയാണ് വ്യക്തമാക്കിയത്. കോൺഗ്രസുകാരനായതിനാലാണ് തന്നെ മാറ്റിനിർത്തിയതെന്നും ഇവിടെ നടക്കുന്ന സിപിഎം മേളയാണെന്നും സലിംകുമാർ പറയുകയുണ്ടായി.

Content Highlights : VC Abhilash on Salim Kumar controversy IFFK 2020-21 Kochi