കൊച്ചി: ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ 'വരാഹരൂപം..' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനത്തിന്റെ ടൈറ്റിൽ ഗാനത്തിനെറ കോപ്പിയടിയെന്ന് തൈക്കുടം ബ്രിഡ്ജ്. നവരസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടേ ഉള്ളൂവെന്ന കാന്താര ടീമിന്റെ വാദം തെറ്റാണെന്നും അ‌ർഹമായ അ‌വകാശം ലഭിക്കും വരെ പോരാടുമെന്നും തൈക്കൂടം ബ്രിഡ്ജ് മാനേജർ സുജിത്ത് ഉണ്ണിത്താൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'2016ൽ മാതൃഭൂമി ലോഞ്ച് ചെയ്ത ആൽബമാണ് നവരസം,' സുജിത്ത് പറയുന്നു. 'കാന്താരയിലെ പാട്ട് റിലീസായ പിറ്റേന്ന് തന്നെ കർണാടകയിലെ മ്യൂസിക് ഫ്രറ്റേണിറ്റിയിലുള്ള സംഗീതഞ്ജരും ആരാധകരും വിളിച്ച് പാട്ടിനെ കുറിച്ച് പറഞ്ഞിരുന്നു. നമ്മളാണോ ചെയ്തത് എന്ന് ചോദിച്ചും ക്രെഡിറ്റ്സിലൊന്നും പേരു കണ്ടില്ല നിങ്ങളുടെ പാട്ട് തന്നെയാണെന്ന് പറഞ്ഞുമെല്ലാം ഒരുപാട് പേർ വിളിച്ചു. വീഡിയോയിലും വലിയ സാമ്യമുണ്ട്. അ‌ങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെടുന്നത്.'

'സാധാരണ നമ്മുടെ പാട്ടുകൾ ഒരു തേർഡ് പാർട്ടി എടുക്കുമ്പോൾ അ‌വര് നമ്മളെ ബന്ധപ്പെട്ട് കോപ്പിറൈറ്റ് എടുക്കുകയും പെയ്മെന്റ് നൽകുകയും ചെയ്യും. ഇതിനു മുമ്പ് പല പാട്ടുകളും അ‌ങ്ങനെ നൽകിയിട്ടുണ്ട്. എന്നാൽ, ഈ പാട്ടിന്റെ കാര്യത്തിൽ നമ്മൾ ഒന്നും അ‌റിഞ്ഞിട്ടില്ല. കാന്താരയുടെ സംഗീത സംവിധായകന്റെ ഒരു ഇന്റർവ്യൂവിൽ ഇക്കാര്യം ചോദിച്ചപ്പോൾ രാഗം ഒന്നായതുകൊണ്ട് സാമ്യം തോന്നുന്നതാണെന്നും ഇൻസ്പിരേഷനേ ഉള്ളൂ എന്നുമാണ് പറയുന്നത്. എന്നാൽ, ഇവിടെ ഇൻസ്പിരേഷനല്ല പ്ലേജറിസമാണ് നടന്നിരിക്കുന്നത്. തൈക്കൂടത്തിന്റെ പാട്ട് അ‌തേപടി കോപ്പിയടിക്കുകയാണ് ചെയ്തിരിക്കുന്നത്' -സുജിത്ത് വ്യക്തമാക്കി.

തൈക്കൂടം ബ്രിഡ്ജിന് കിട്ടേണ്ട ക്രെഡിറ്റ്സ് കൃത്യമായി കിട്ടണം. പാട്ട് കോപ്പിയടിച്ചതാണെന്ന് അ‌ംഗീകരിക്കണം. അ‌തിനു തയ്യാറായില്ലെങ്കിൽ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും തൈക്കൂടം മാനേജർ കൂട്ടിച്ചേർത്തു.

To advertise here,