തൃശ്ശൂര്‍: 'ജെഎസ്‌കെ: ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരിലെ 'ജാനകി' എന്ന പേര് ചൂണ്ടിക്കാണിച്ച് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി നടന്‍ ടി.ജി. രവി. ' ജാനകി' എന്ന പേര് സിനിമയില്‍ ഉപയോഗിക്കുന്നതിലുള്ള കുഴപ്പം എന്താണെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ലെന്ന് ടി.ജി. രവി പറഞ്ഞു. തൃശ്ശൂര്‍ രാമു കാര്യാട്ട് കോംപ്ലെക്‌സിലെ പുതുക്കിയ കൈരളി, ശ്രീ തീയേറ്ററുകളുടെ ഉദ്ഘാടനപരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ അഭിനയിച്ച സിനിമയുടെ പേര് ജാനകി എന്നാണെന്ന് ടി.ജി. രവി പറഞ്ഞു. ഇക്കണക്കിനാണെങ്കില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന മാതൃക സിനിമകളുടെ പേരിന് വേണ്ടിവരുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ചടങ്ങില്‍ നടന്‍ ടി.ജി. രവിയെയും ആധുനിക തിയേറ്ററുകളുടെ നിര്‍മാണത്തില്‍ സഹായം ചെയ്തവരെയും ആദരിച്ചു.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തില്‍നിന്ന് കേന്ദ്രമന്ത്രിക്കുപോലും രക്ഷയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ കുറ്റപ്പെടുത്തി. സിനിമയ്ക്ക് പേര് എന്തിടണമെന്നുപോലും തീരുമാനിക്കാനുള്ള അവകാശം ഇല്ലാതെ പോകുന്ന അവസ്ഥ. 'എമ്പുരാന്‍' സിനിമയുടെ കുറെയേറെ ഭാഗങ്ങള്‍ വെട്ടിമാറ്റി പ്രദര്‍ശിപ്പിക്കേണ്ട ഗതികേടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.