തിരുവനന്തപുരം: സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മല്ലിക സുകുമാരനുമായി ഫോണിൽ സംസാരിച്ചതായി മന്ത്രി പറഞ്ഞു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാവ്യവസായത്തിൽ അവിഭാജ്യഘടകമാണെന്ന് പറഞ്ഞ അദ്ദേഹം ഇരുവർക്കും പിന്തുണ അറിയിക്കുകയും ചെയ്തു . സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോകില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്തുസൂക്ഷിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു. 

To advertise here,

എമ്പുരാൻ ഒരു വാണിജ്യസിനിമ ആണെങ്കിലും ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്. ഗുജറാത്ത്‌ കലാപവും ഗോധ്ര സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടിട്ടുള്ളതാണ്. സത്യം തുറന്നുപറഞ്ഞു എന്നതിന്റെ പേരിൽ ആരെയും ക്രൂശിക്കാൻ കേരള ജനത അനുവദിക്കില്ല. ഗുജറാത്ത്‌ അല്ല കേരളം എന്നത് സംഘപരിവാർ മനസിലാക്കണം. എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള പ്രതിരോധം കേരളം തീർക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.