മലയാളത്തിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനുമായി. എന്നാൽ നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ചെയ്തത് താനാണെന്ന് പലർക്കും അറിയില്ലെന്ന് സുധീർ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചെറുകുറിപ്പിലാണ് സുധീർ തന്റെ കഥാപാത്രങ്ങൾ തിരിച്ചറിയപ്പെടാത്തതിനെക്കുറിച്ച് പറഞ്ഞത്. യക്ഷിയും ഞാനും എന്ന ചിത്രത്തിലെ വൃദ്ധകഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സുധീറിന്റെ കുറിപ്പ്. താൻ ഈ വേഷം ചെയ്തത് 33-ാം വയസിലായിരുന്നു എന്ന് സുധീർ പറഞ്ഞു.
"മുപ്പത്തിമൂന്നാം വയസ്സിൽ ആയിരുന്നു വിനയൻ സാറിന്റെ 'യക്ഷിയും ഞാനും' എന്ന സിനിമയിൽ വൃദ്ധനായി വേഷം ചെയ്തത്. ഡ്രാക്കുളയ്ക്ക് 3 വർഷം മുമ്പുള്ള ഒരു സിനിമയാണിത്.. അന്ന്, ഇന്നും പലർക്കും അറിയില്ല.. CID മൂസായിലും കൊച്ചിരാജാവിലും വേഷം ചെയ്ത ഞാൻ ആയിരുന്നു ഇതെന്ന്.. അത് അറിയാത്തവരെ അറിയിക്കാൻ ഞാനും ശ്രമിച്ചിട്ടില്ല.. അതാണ് സത്യം." സുധീറിന്റെ വാക്കുകൾ.
നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയത്. മിക്കവരും എടുത്തുപറഞ്ഞത് കൊച്ചിരാജാവ് എന്ന ചിത്രത്തിൽ സുധീർ ചെയ്ത മുത്തു എന്ന കഥാപാത്രത്തെയായിരുന്നു. 'കയ്യും കാലും ഒടിഞ്ഞു കിടന്നിട്ടും പിറ്റേ ദിവസം കോളേജിൽ വന്ന ഞങ്ങളുടെ മുത്തു ആണ് ഹീറോ'. 'അതിലൊരു പ്രശ്നം എന്താണെന്നാൽ CID MOOSA കണ്ടപ്പോ പക്കാ ഹിന്ദിക്കാരൻ & കൊച്ചിരാജാവിൽ പക്കാ തമിഴൻ..', 'പെട്ടന്ന് കണ്ടപ്പോൾ ക്യാപ്റ്റൻ രാജു ആണന്നു തോന്നി' എന്നെല്ലാം നീളുന്നു കമന്റുകൾ.
Content Highlights: Malayalam actor Sudheer, known for villain roles, discusses his transformative acting journey
Published: 13 Aug 2025, 07:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented