കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.

To advertise here,

മലയാളത്തിന്റെ പ്രിയ്യപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബഹുമുഖ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ ടൗൺഹാളിലേക്ക് എത്തുകയാണ്. ശനിയാഴ്ച കൊച്ചിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് മുമ്പായി ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കും. നടൻ മമ്മൂട്ടി ശ്രീനിവാസനെ അവസാനമായി കാണാനെത്തി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടിയെത്തിയത്.

സ്ഥലത്തില്ലാതിരുന്ന മകൻ ധ്യാൻ ശ്രീനിവാസൻ കണ്ടനാട്ടെ വസതിയിലേക്കെത്തി. മൃതദേഹത്തിനരികിലെത്തിയ ധ്യാൻ പൊട്ടിക്കരഞ്ഞു. മരണവിവരമറിഞ്ഞ മൂത്തമകൻ വിനീത് ശ്രീനിവാസൻ പത്തുമണിയോടെ തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉൾപ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.