കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട് ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്‌തേക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെന്നും ഹര്‍ജിയില്‍ പറയുന്നു.

To advertise here,

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടന്‍ ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച തന്നെ പരിഗണിക്കും. തന്റെ പേര് മൊഴി നല്‍കി എന്നു പറയുന്നു. തനിക്ക് ഈ കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്നും എന്നാല്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 

രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന-41)യെയും ആലപ്പുഴ സ്വദേശി കെ. ഫിറോസി(26)നെയും എക്സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ചില സിനിമാ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂവെന്ന് എക്‌സൈസ് സംഘം പറഞ്ഞിരുന്നു.

രണ്ട് താരങ്ങളുമായുള്ള ചില വാട്‌സാപ്പ് ചാറ്റുകള്‍ എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനക്ക് ശേഷം താരങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പോലീസ്, എക്‌സൈസ് സംഘങ്ങള്‍ വ്യക്തമാക്കിയിരുന്നു. തസ്ലിമാ സുല്‍ത്താനയേയും സഹായി കെ. ഫിറോസിനേയും റിമാന്‍ഡുചെയ്തിരുന്നു.