കച്ചർ: മുംബൈയിലെ ലഹരി വേട്ടയ്ക്ക് പിന്നാലെ അസമിലും വൻ ലഹരി വേട്ട. അസമിൽ രണ്ടിടങ്ങളിലായി നടന്ന റെയ്ഡിൽ 14 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. അസമിലെ കച്ചർ ജില്ലയിലാണ് ഞായറാഴ്ച പോലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ വില്പനക്കാരെന്ന് കരുതപ്പെടുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അസം പോലീസ് അറിയിച്ചു.

To advertise here,

കച്ചർ ജില്ലയിൽ ആദ്യം നടന്ന ഓപ്പറേഷനിൽ 2.2 കിലോ ഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്. 13 കോടിയോളം രൂപ ഇതിന് വിലവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, ട്രക്കിന്റെ രഹസ്യ അറയിൽ 150 സോപ്പു പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. മിസോറാമിൽ നിന്ന് ട്രക്കാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അബ്ദുൾറഹിം ലസ്കർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദാന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.

ഭൊയിരാപുരിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 1.309 കിലോ ഗ്രാം വരുന്ന ലഹരി ഗുളികകളാണ് കണ്ടെത്തിയത്. ചുവന്ന ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. സംഭവത്തിൽ തുടർന നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു. 23 കാരനായ ജയിറുൾ ഇസ്ലാം എന്നയാളെ അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയോളം വിലവരുന്ന 10,000 യാബാ ടാബ്ലറ്റുകളായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്.

നേരത്തെ താനെയിൽ നടന്ന ഓപ്പറേഷനിൽ 34 കോടിയോളം രൂപ വിലവരുന്ന ഹെറോയിൻ പിടികൂടിയിരുന്നു. ലഹരിമാഫിയ തലവനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തിരുന്നു.