കാണികള്‍ സ്‌റ്റേജിലേക്ക് കുപ്പികളും കല്ലുകളും എറിഞ്ഞതിനെ തുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച് ഗായകന്‍ സോനു നിഗം. ഞായറാഴ്ച ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (ഡിടിയു) എഞ്ചിഫെസ്റ്റ് 2025 ലാണ് സംഭവം. പരിപാടി നല്ല രീതിയില്‍ നടന്നു പോവുന്നതിനിടെയാണ് വിദ്യാര്‍ഥികളായ കാണികളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് സോനു നിഗം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

To advertise here,

'നമ്മള്‍ക്കെല്ലാവര്‍ക്കും നല്ല സമയം ആസ്വദിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്. നിങ്ങളോട് ആസ്വദിക്കരുത് എന്നല്ല ഞാന്‍ പറയുന്നത്, പക്ഷെ ഇങ്ങനെ ചെയ്യരുത്.'  സോനു നിഗം പറഞ്ഞു. കല്ലേറില്‍ അദ്ദേഹത്തിന്റെ ടീമംഗത്തിന് പരിക്ക് പറ്റിയെന്നും ഗായകന്‍ പറഞ്ഞു. 

സംഗീത പരിപാടികള്‍ക്കിടെ കാണികള്‍ ഗായകര്‍ക്ക് പല വസ്തുക്കളും എറിഞ്ഞു കൊടുക്കാറുണ്ട്. അത്തരത്തില്‍ ഡിടിയുവില്‍ നടന്ന പരിപാടിയില്‍ ഒരു പിങ്ക് ബണ്ണി ബാന്‍ഡ് കാണികളില്‍ ഒരാള്‍ സ്റ്റേജിലേക്ക് എറിയുന്നതും സോനു നിഗം അത് എടുത്ത് ധരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയില്‍ കാണാം. 

അതേസമയം കാണികളുടെ അപമര്യാദയോടുകൂടിയ പെരുമാറ്റത്തിനെതിരെ സോനു നിഗം മുമ്പും വേദിയില്‍ വെച്ച് പ്രതികരിച്ച സംഭവമുണ്ടായിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടി ഈ രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.