കൊച്ചി: താരസംഘടന 'അമ്മ'യ്ക്ക് എന്തുകൊണ്ടും മികച്ചൊരു അധ്യക്ഷയെയാണ് ലഭിച്ചിരിക്കുന്നത് ശ്വേതാ മേനോന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍. സംഘാടനത്തില്‍ മിടുക്കിയായ, നേതൃഗുണങ്ങളുള്ള, എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോവാന്‍ കഴിയുന്ന വ്യക്തിയാണ് ശ്വേതയെന്ന് ശ്രീവത്സന്‍ അഭിപ്രായപ്പെട്ടു. 'അമ്മ' തിരഞ്ഞെടുപ്പിനിടെ ശ്വേതയ്‌ക്കെതിരേ വന്ന കേസ് കുടുംബത്തെ വിഷമിപ്പിച്ചുവെന്നും ശ്രീവത്സവന്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,

'അമ്മയുടെ പബ്ലിക് ഇമേജ് വളരേ മോശമാണ്. ആ സമയത്ത് സ്ത്രീ വരുന്നത് വളരേ ആവശ്യമായിരുന്നു. മുതിര്‍ന്ന താരങ്ങള്‍ തന്നെ ഒരു സ്ത്രീ വരട്ടെ, മാറ്റങ്ങള്‍ കൊണ്ടുവരട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. ആ ഇമേജ് തകര്‍ക്കാന്‍ ഈ മാറ്റം സഹായിക്കും എന്നാണ് പുറത്തുനിന്നുള്ള ആളെന്ന നിലയില്‍ എനിക്ക് തോന്നുന്നത്', ശ്രീവത്സന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'ശ്വേത എല്ലാവരേയും ഒന്നിപ്പിക്കുന്ന ഘടകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്വേതയില്‍ ഒരുപാട് നേതൃഗുണങ്ങളുണ്ട്. സംഘാടനത്തില്‍ മിടുക്കിയാണ്. എന്തുകൊണ്ടും നല്ലൊരു പ്രസിഡന്റിനെയാണ് കിട്ടിയിരിക്കുന്നത്', അദ്ദേഹം അഭിപ്രായപ്പെട്ടു.

'ശ്വേതയെ ഒന്ന് തളര്‍ത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു കേസെന്നാണ് കുടുംബത്തിന് തോന്നിയത്. അത് വല്ലാതെ വിഷമമുണ്ടാക്കി. മകള്‍ അതെങ്ങനെ സ്വീകരിക്കും... വളരേ മോശമായ കുറ്റാരോപണങ്ങളായിരുന്നു. നിയമം നമ്മുടെ കൂടെയായിരുന്നു. ശ്വേത മാനസികമായി തളരുമെന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍, ശ്വേത ശക്തയായി നിന്നു. ഇന്‍ഡസ്ട്രിയും മാധ്യമങ്ങളും പൊതുസമൂഹവും നന്നായി പിന്തുണച്ചു. എല്ലാവരോടും നന്ദി പറയേണ്ട അവസരം കൂടിയാണിത്', ശ്രീവത്സന്‍ കൂട്ടിച്ചേര്‍ത്തു.