ഒരു ആരാധിക മരണത്തിന് മുമ്പ് തന്റെ പേരില്‍ അവരുടെ 150 കോടിയുടെ സ്വത്തുവകകള്‍ എഴുതിവെച്ചതുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലാണ് സഞ്ജയ് അനുഭവം പങ്കുവെച്ചത്. അതേക്കുറിച്ചുള്ള അവതാരകന്‍ കപില്‍ ശര്‍മയുടെ ചോദ്യത്തിന് അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തന്നെയാണെന്ന് സഞ്ജയ് പറഞ്ഞു. എന്നാല്‍ നിയമപരമായ അവകാശി അല്ലാത്തതിനാല്‍ ആ സ്വത്തുക്കളൊന്നും താന്‍ സ്വീകരിച്ചില്ലെന്നും സഞ്ജയ് പറഞ്ഞു. 

To advertise here,

'എനിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. നേരിട്ട് കാണണം എന്ന് അവര്‍ ആവശ്യപ്പെട്ടു. ഇപ്പോഴെന്ത് കുഴപ്പത്തിലാണ് ചെന്ന് പെട്ടിരിക്കുന്നതെന്നാണ് എന്നായിരുന്നു എന്റെ മനസില്‍. പേടിക്കേണ്ടെന്നും സന്തോഷകരമായ സര്‍പ്രൈസ് ഉണ്ടെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീ മരിച്ചുവെന്നും അവര്‍ അവരുടെ മുഴുവന്‍ സ്വത്തുക്കളും എന്റെ പേരില്‍ എഴുതിവെച്ചുവെന്നും അവര്‍ പറഞ്ഞു. ഞാന്‍ അത് അന്വേഷിച്ചു, സൗത്ത് ബോംബെയില്‍ അവര്‍ക്ക് കെട്ടിടങ്ങളുണ്ട്. അവയെല്ലാംകൂടി 150 കോടി രൂപയോളം വരും.' 

'ഞാന്‍ പറഞ്ഞൂ, നോക്കൂ, എനിക്ക് ആ സ്ത്രീയെ അറിയില്ല, പക്ഷെ അവര്‍ എന്റെ ആരാധിക തന്നെ ആയിരിക്കും, അപ്പോഴും എനിക്ക് അവരുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ല. ഞാന്‍ ആ സ്വത്തുക്കളെല്ലാം അവരുടെ കുടുംബത്തിന് തിരിച്ച് നല്‍കി. പക്ഷെ അത് ശരിയായി ഉപയോഗിക്കണമെന്ന് വ്യവസ്ഥമാത്രം അവരോട് പറഞ്ഞു. അങ്ങനെ പലതരം ആരാധകരുണ്ട്.'

2018 ലാണ് 62 കാരിയായ നിഷ പാട്ടീല്‍ താന്‍ ഏറെ ആരാധിക്കുന്ന സഞ്ജയ് ദത്തിന് തന്റെ സ്വത്തുക്കള്‍ എഴുതിവെച്ചത്. സ്വത്തുക്കള്‍ ദത്തിന് കൈമാറണം എന്നാവശ്യപ്പെട്ട് അവര്‍ നിരന്തരം ബാങ്കിലേക്ക് കത്തുകള്‍ എഴുതിയിരുന്നു. ബന്ധുക്കളാണ് മരണ ശേഷം ഈ കത്തുകള്‍ കണ്ടെടുത്തത്. മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട് മെന്റിലെ മൂന്ന് മുറി ഫ്‌ളാറ്റിലാണ് നിഷ 80 വയസുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. ഈ ഫ്‌ളാറ്റടക്കം സഞ്ജയ് ദത്തിന് എഴുതിക്കൊടുത്തു. 

എ ഹര്‍ഷയുടെ 'ബാഗി 4' ല്‍ വില്ലനായാണ് സഞ്ജയ് ദത്ത് ഏറ്റവും ഒടുവിലെത്തിയത്. ടൈഗര്‍ ഷ്രോഫ് ആണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ചിത്രം ഇതിനകം 40 കോടി രൂപ നേടിയിട്ടുണ്ട്.