മുംബൈ: 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന യൂട്യൂബ് ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ സമയ് റെയ്‌ന. സംഭവം വിവാദമായി ഒന്നര മാസത്തിനുശേഷമാണ് സമയ് റെയ്‌ന ഖേദം പ്രകടിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഷോയുടെ എപ്പിസോഡാണ് വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്.

മഹാരാഷ്ട്ര സൈബര്‍ സെല്ലിന് നല്‍കിയ പ്രസ്താവനയിലാണ് സമയ് റെയ്‌ന താന്‍ തെറ്റ് സമ്മതിക്കുകയും ഷോയ്ക്കിടെ സംഭവിച്ച കാര്യത്തിന് ക്ഷമാപണം നടത്തുകയും ചെയ്തത്. പരിപാടിയില്‍ ഒരു ഒഴുക്കിന് സംസാരിച്ചപ്പോള്‍ സംഭവിച്ചതാണെന്നും തന്റെ വായില്‍നിന്ന് വന്നത് താന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും റെയ്‌ന പറഞ്ഞു.

കൂടാതെ ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും താരം വ്യക്തമാക്കി. തന്റെ കാനഡ പര്യടനം നന്നായി നടന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിദേശത്തുനിന്ന് അടുത്തിടെ തിരിച്ചെത്തിയ റെയ്‌ന മാപ്പെയിലെ അന്വേഷണ ഏജന്‍സി ആസ്ഥാനത്താണ് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായത്. അഞ്ചു മണിക്കൂറിലധികം എടുത്താണ് മൊഴി രേഖപ്പെടുത്തിയത്.

ഫെബ്രുവരിയില്‍ പുറത്തുവന്ന ഷോയില്‍, ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ നിരവധി പേര്‍ രണ്‍വീറിനെതിരെ പരാതിയുമായി എത്തി. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍.

പിന്നാലെ സമയ് റെയ്‌ന, രണ്‍വീര്‍ അല്ലാബാദിയ, സോഷ്യല്‍ മീഡിയ ഇന്റഫ്‌ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഷോയില്‍ ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നായിരുന്നു ഇവർക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍.