.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ ഈദ് റിലീസായെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രമാണ് സിക്കന്ദര്‍. റിലീസിന് മുന്‍പ് തന്നെ വലിയ ചര്‍ച്ചയായ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിവസം മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയാണ്. സിക്കന്ദറിന്റെ ഷോ പലയിടങ്ങളിലും റദ്ദാക്കിയ  വിവരം സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അമോദ് മെഹ്‌റ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. പി.വി.ആര്‍ ഐക്കണ്‍ ഇന്‍ഫിനിറ്റി അന്ധേരിയിയില്‍ മുന്‍കൂര്‍ ബുക്കിങില്‍ ടിക്കറ്റുകള്‍ വിറ്റുപോയില്ല.  

To advertise here,

സിനിമയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ബോളിവുഡിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. മറ്റുള്ള താരങ്ങളുടെ സിനിമ താന്‍ പ്രമോട്ട് ചെയ്യാറുണ്ടെന്നും എന്നാല്‍ തന്റെ സിനിമയെക്കുറിച്ച് ബോളിവുഡ് മുഴുവന്‍ മൗനത്തിലാണെന്നും സല്‍മാന്‍ പറഞ്ഞു. മറ്റുള്ളവര്‍ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ്. എന്നാല്‍ അതങ്ങനെയല്ല.ഞാനും പിന്തുണ അര്‍ഹിക്കുന്നു- സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ദേശീയ തലത്തില്‍ സല്‍മാന്റെ സിക്കന്ദറിനെ മറകടന്നിരിക്കുകയാണ്. ആദ്യദിവസം ലോകത്തൊന്നാകെ 67 കോടി രൂപയാണ് എമ്പുരാന്‍ നേടിയത്. ഇന്ത്യയില്‍ ഇക്കൊല്ലം ഒരുദിവസത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയായി എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടത്തിലെത്തുന്നത്. മുംബൈയില്‍, സിക്കന്ദറിനേക്കാള്‍ എമ്പുരാനിലാണ് സിനിമാപ്രേമികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്സ് ശൃംഖലകളില്‍ സിക്കന്ദറിന് പകരം എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നു. ജോണ്‍ എബ്രഹാമിന്റെ ദി ഡിപ്ലോമാറ്റും പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്.  ഇതിന് പുറമേ ഏതാനും പ്രാദേശിക റിലീസുകള്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തിന് പകരമായി പ്രദര്‍ശിപ്പിച്ചു. 

ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം, ഈദിന് ശേഷം സിക്കന്ദറിന്റെ പ്രദര്‍ശനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തിയേറ്ററുകള്‍ തീരുമാനിച്ചിട്ടുണ്ട്. സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലും ഷോകള്‍ വെട്ടിക്കുറച്ചു. ഈദ് ദിനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനും 10 നും ഇടയില്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തത്. സിക്കന്ദറിന് പകരം രണ്ട് ഗുജറാത്തി സിനിമകള്‍ പ്രദര്‍ശനത്തിനെത്തി.