ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ​ഗുരുതര ആരോപണവുമായി ദബാങ് സംവിധായകൻ അഭിനവ് കശ്യപ്. പ്രതിച്ഛായ മാറ്റാൻ വേണ്ടിയാണ് സൽമാൻ ഖാൻ ദബാങ്ങിൽ അഭിനയിച്ചതെന്ന് അഭിനവ് കശ്യപ് പറഞ്ഞു. അതുവരെയുണ്ടായിരുന്ന ​ഗുണ്ടാ പരിവേഷമുള്ള ചിത്രങ്ങളിൽ നിന്ന് മാറ്റം ലഭിക്കാനാണ് ദബാങ് ചെയ്തതെന്നും ബോളിവു‍ഡ് തിക്കാനയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിനവ് പറഞ്ഞു.

To advertise here,

ചിത്രത്തിൽ പ്രധാനവേഷം ചെയ്യാൻ താൻ ആദ്യം സമീപിച്ചിരുന്നത് സൽമാന്റെ സഹോദരനും നടനുമായ അർബാസ് ഖാനെയാണെന്നും അഭിനവ് പറയുന്നു. തുടക്കത്തിൽ താൽപര്യം അറിയിച്ച അർബാസ് ഖാൻ പിന്നീട് സിനിമ നിർമിക്കാമെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് സൽമാൻ ഖാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ അക്കാലത്ത് സൽമാന് ​ഗുണ്ടാ പരിവേഷം ആയിരുന്നു. സൽമാൻ ഖാൻ ഒരു ക്രിമിനൽ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം നോർമൽ അല്ലായിരുന്നുവെന്നും അഭിനവ് പറഞ്ഞു. 

സൽമാനും അദ്ദേഹത്തിന്റെ കുടുംബവും സാധാരണ മനുഷ്യരല്ല എന്നാണ് എന്റെ അഭിപ്രായം. അവർ തെളിയിക്കപ്പെട്ട ക്രിമിനലുകളാണ്. കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ട ജാമ്യത്തിൽ കഴിയുന്ന വ്യക്തിയാണ് സൽമാൻ. ഒരു ക്രിമിനൽ എപ്പോഴും ക്രിമിനൽ തന്നെയാണ്. - അഭിനവ് പറയുന്നു. 

സൽമാൻ അഭിനയത്തിൽ ആത്മാർഥത കാണിച്ചിരുന്നില്ലെന്നും സത്യത്തിൽ ഒരു ​ഗുണ്ടയാണെന്നും അടുത്തിടെ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അഭിനവ് പറഞ്ഞിരുന്നു. ബോളിവുഡിലെ താരവ്യവസ്ഥയുടെ പിതാവാണ് അദ്ദേഹം. കഴിഞ്ഞ അമ്പതു വർഷമായി സിനിമാ മേഖലയിലുള്ള കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. അവരാണ് സിനിമാലോകം നിയന്ത്രിക്കുന്നത്. നിങ്ങൾ അവരെ അനുകൂലിച്ചില്ലെങ്കിൽ അവർ നിങ്ങൾക്ക് പിന്നാലെ വരും- എന്നാണ് അഭിനവ് പറഞ്ഞത്.

സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ സഹോദരൻ കൂടിയായ അഭിനവ് കശ്യപ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ ദബാങ്. സൽമാൻ ഖാനും സൊനാക്ഷി സിൻഹയുമാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത്. 2013-ൽ രൺബീർ കപൂറിനെ നായകനാക്കി ബേഷരം എന്ന ചിത്രം ചെയ്തെങ്കിലും പരാജയമായിരുന്നു.