അന്തരിച്ച നടന്‍ റോബോ ശങ്കറിനെ അവസാനമായി കാണാന്‍ കമല്‍ഹാസന്‍ എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങള്‍. വലസാരവാക്കത്തെ വസതിയില്‍ റോബോ ശങ്കറിനെ അവസാനമായി കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. ആരാധകരും പൊതുജനങ്ങളും കുടുംബവും സുഹൃത്തുക്കളുമായി ഒട്ടേറെപ്പേര്‍ റോബോ ശങ്കറിനെ കാണാനെത്തി.

To advertise here,

കമല്‍ഹാസന്റെ കടുത്ത ആരാധകനായാണ് റോബോ ശങ്കറിനെ വിശേഷിപ്പിക്കപ്പെടുന്നത്. വീട്ടിലെത്തിയ കമല്‍ഹാസന്‍ റോബോ ശങ്കറിന്റെ മൃതദേഹത്തില്‍ പുഷ്പഹാരം സമര്‍പ്പിച്ചു. റോബോ ശങ്കറിന്റെ അകാലവിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തെ കമല്‍ഹാസന്‍ ആശ്വസിപ്പിച്ചു.

കമല്‍ഹാസന്‍ വീട്ടിലെത്തിയ ഉടനെ വൈകാരികമായി ആയിരുന്നു റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജ ശങ്കര്‍ പ്രതികരിച്ചത്. കമല്‍ഹാസനെ കണ്ട് ഇന്ദ്രജ ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. 'കണ്ണ് തുറക്ക് അപ്പാ. ആരാ വന്നതെന്ന് നോക്ക്, നിങ്ങളുടെ ആണ്ടവര്‍ കാണാന്‍ വന്നിരിക്കുന്നു', എന്ന് കൊണ്ടുള്ള ഇന്ദ്രജയുടെ കരച്ചില്‍ മറ്റുള്ളവരേയും വൈകാരികമായി ഉലച്ചു.

വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ശങ്കര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കമല്‍ഹാസന്റെ കടുത്ത ആരാധകനായി അറിയപ്പെടുന്ന റോബോ ശങ്കര്‍, അദ്ദേഹത്തിനൊപ്പം ഒരു ചിത്രം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടവാങ്ങിയത്.

മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്. സ്റ്റാര്‍ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ 'ഇതര്‍ക്കുതനെ അസൈപ്പെട്ടൈ ബാലമുരുക'യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധയമായ വേഷംചെയ്തു. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.

ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ടെലിവിഷന്‍ താരം പ്രിയങ്കയാണ് ഭാര്യ. മകള്‍ ഇന്ദ്രജ ഏതാനും സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.