പത്തനംതിട്ട: നല്ല ചിത്രങ്ങൾ എത്രവർഷം കഴിഞ്ഞ് തിയേറ്ററുകളിൽ എത്തിയാലും പ്രേക്ഷകർ സ്വീകരിക്കുമെന്നതിന്റെ സൂചനയാണ് അവയുടെ റീറിലീസ് ബോക്സ് ഓഫീസ് കളക്ഷനുകൾ നൽകുന്നത്. രണ്ടര വർഷത്തിനിടയിൽ റീറിലീസ് ചെയ്ത സിനിമകളുടെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 300 കോടി രൂപയാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അറുപത് ചിത്രം രണ്ടരവർഷത്തിനിടെ റീറിലീസ് ചെയ്തു. ഇവയിൽ ഏറ്റവും വിജയം നേടിയത് ഹിന്ദി ചിത്രമായ ‘സനം തേരി കസം’-41 കോടി രൂപ ലഭിച്ചു.

To advertise here,

ഹിന്ദി ചിത്രങ്ങളായ തുമ്പാട് (31 കോടി), യെ ജവാനി ഹെയ് ദിവാനി (25), തമിഴിലെ ഗില്ലി (24 കോടി) എന്നിവയും റീറിലീസിൽ മികച്ച വിജയം നേടി. ഇവയുടെ ഓവർസീസ് കളക്ഷൻകൂടി കണക്കാക്കിയാൽ തുക ഇനിയും കൂടും.

റീറിലീസ് ചെയ്തവയിൽ 37 എണ്ണം ഒരുകോടിയിലേറെ നേടി. റീറിലീസിൽ നഷ്ടംവന്നവ കുറവ്.

ഹിന്ദിയിലും തമിഴിലുമാണ് കൂടുതൽ റീറിലീസുകൾ. ഇവയിൽ പഴയ ഫിലിമിലുള്ള ചിത്രങ്ങൾ മിക്കതും റീമാസ്റ്റർചെയ്തായിരുന്നു റീറിലീസ്. അതിന് ശരാശരി ഒരുകോടി രൂപ ചെലവുവരും. എങ്കിലും നഷ്ടം സംഭവിക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡിജിറ്റൽ ഫോർമാറ്റിലുള്ള ചിത്രങ്ങൾ റീറിലീസ് ചെയ്യാൻ, പഴയതിനെ അപേക്ഷിച്ച് ചെലവ് കുറവാണ്. അതിനാൽ ലാഭം കൂടും.

എട്ട് ചിത്രമാണ് മലയാളത്തിൽ റീറിലീസ് ചെയ്തത്. മലയാളം റീറിലീസ് സിനിമകൾ 17 കോടിയിലേറെ നേടിയെന്നാണ് വിവരം. ദേവദൂതൻ (5.20 കോടി), മണിച്ചിത്രത്താഴ് (4.40), ഛാേട്ടാ മുംബൈ (3.40), സ്ഫടികം (3.10), ഒരു വടക്കൻ വീരഗാഥ (1.50) എന്നീ ചിത്രങ്ങളും നേട്ടമുണ്ടാക്കി. ബിഗ് ബജറ്റിൽ വരുന്ന പല പുത്തൻ ചിത്രങ്ങളും പരാജയപ്പെടുമ്പോഴാണ് റീറിലീസുകൾ വിജയമാകുന്നത്.

തേന്മാവിൻകൊമ്പത്ത്, രാവണപ്രഭു, ട്വന്റി 20, ഉദയനാണ് താരം തുടങ്ങിയ സിനിമകൾ ഈവർഷംതന്നെ റീറിലീസിന് തയ്യാറാകുന്നുണ്ട്.