സാധാരണ ഇറങ്ങുന്ന സിനിമകളില്‍നിന്ന് വ്യത്യസ്തമായി കുടുംബസമേതം കാണാന്‍ പറ്റിയ സിനിമയാണ് ദിലീപ് നായകനായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സാമൂഹികമായി വളരെ പ്രസക്തമായ സന്ദേശം സ്വാഭാവികമായി ഈ സിനിമയുടെ ഉള്ളടക്കത്തില്‍നിന്നും കാണികളുടെ മനസിലേക്കെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി മലയാളികളോടൊപ്പം ചിത്രം തീയേറ്ററില്‍ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.എ. ബേബിയുടെ പ്രതികരണത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

To advertise here,

'സമൂഹത്തില്‍ പ്രചരിക്കേണ്ട വളരേ വിലപ്പെട്ട ഒരാശയമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേള്‍ക്കുന്നതിന്റെ പിന്നാലെ ഓടുന്ന തെറ്റായ പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത പലതും സ്വകാര്യമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ബോധപൂര്‍വ്വവും അല്ലാതേയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വസ്തുതയറിഞ്ഞുവേണം നമ്മള്‍ ഏതു കാര്യത്തോടും പ്രതികരിക്കാന്‍ എന്നൊരു വലിയ സന്ദേശം, വസ്തുതയറിയാതെ പ്രതികരിച്ചാല്‍ അത് പലരുടേയും ജീവനത്തന്നെ ബാധിക്കുന്ന ഒരു വിഷയമാണ് എന്ന കാര്യവുമെല്ലാം കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന കഥയിലൂടെ അവതരിപ്പിക്കാന്‍ സിനിമയുടെ സംവിധായകന്‍ ബിന്റോയ്ക്കും ഈ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. അവരെയെല്ലാം അനുമോദിക്കുന്നു', എം.എ. ബേബി പറഞ്ഞു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനംചെയ്ത ദിലീപിന്റെ 150-ാം ചിത്രമാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'. ഷാരിസ് മുഹമ്മദാണ് തിരക്കഥ. ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.