ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഭോഗൽ ബസാർ ലേനിൽ വ്യാഴാഴ്ച രാത്രി പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷി കുത്തേറ്റ് മരിച്ചു. ബസാർ ലേനിലെ പ്രദേശവാസികളായ അക്രമിസംഘം ആസിഫുമായി വാക്കുതർക്കത്തിലേർപ്പെടുന്നത്തിന്റെയും  ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

To advertise here,

വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ആസിഫും മറുവിഭാഗവും തമ്മിൽ പാർക്കിങ്ങിനെച്ചൊല്ലി തർക്കം ഉണ്ടായത്. ആസിഫ് ഖുറേഷി  സംഭവസ്ഥലത്തെത്തുമ്പോൾ ഒരു കൂട്ടം ആളുകൾ ഇടവഴിയിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് വാക്കുതർക്കം രൂക്ഷമായതോടെ, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആസിഫ് ഖുറേഷിയെ സംഘം ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ആസിഫ് സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. പോലീസെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രതികളായ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതേ തർക്കത്തിന്റെ പേരിൽ പ്രതികൾ മുൻപും ആസിഫുമായി വഴക്കിട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിച്ചു. ഇത്തവണ അവർ ബോധപൂർവം ഗൂഢാലോചന നടത്തി ആസിഫിനെ കൊലപ്പെടുത്തിയതാണെന്നും കുടുംബം പറഞ്ഞു. ആസിഫിന്റെ വീടിന് മുന്നിൽ രണ്ടുപേർ സ്കൂട്ടർ പാർക്ക് ചെയ്തതോടെയാണ് തർക്കം ആരംഭിച്ചതെന്ന് ഹുമ ഖുറേഷിയുടെ പിതാവും പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 103(1), 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.