വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ലെന്ന് ഓര്ക്കണമെന്നും മീനാക്ഷി പറയുന്നു

രസകരമായ സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടി മീനാക്ഷി അനൂപ്. തമാശ പോസ്റ്റുകൾക്കൊപ്പം ഗൗരവമേറിയ ചില സാമൂഹിക വിഷയങ്ങളും മീനാക്ഷി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അതിനേക്കാളെല്ലാം ഗൗരവമേറിയ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. സൈബർ അധിക്ഷേപം നടത്തുന്നവർക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മീനാക്ഷി നടത്തിയത്. അത്തരം ആളുകൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പും മീനാക്ഷി ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകി.
തന്റെ ചിത്രത്തിന് താഴെ ഒരാൾ പോസ്റ്റ് ചെയ്ത മോശം കമന്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് മീനാക്ഷി കുറിപ്പ് പോസ്റ്റ് ചെയ്തത്. വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ലെന്ന് ഓർക്കണമെന്ന് മീനാക്ഷി പറയുന്നു. കുട്ടികളും സ്ത്രീകളുമാണ് സൈബർ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഈ വിഷയം പ്രാധാന്യത്തോടെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.
മീനാക്ഷിയുടെ പോസ്റ്റ് പൂർണരൂപത്തിൽ
'മലർന്ന് കിടന്ന് തുപ്പുന്ന ഒരുവൻ' എന്നത് തന്നെ ക്യാപ്ഷന് ധാരാളം. എന്നാലും 'സൈബർ ഇടങ്ങളിൽ മലർന്ന് കിടന്ന് തുപ്പുന്നവരറിയാൻ' എന്റെ മേലും അത് തെറിക്കാനിടയായാൽ ചിലപ്പോൾ എന്റെ അറിവുകൾ എനിക്ക് പറയാനുള്ളത് മാത്രമല്ല, മറിച്ച് പ്രവർത്തിക്കാനുള്ളതുകൂടിയാണ് എന്നെനിക്കറിയാമായിരുന്നുവെന്നതു കൂടി പ്രായം കൂടിയാലും അതിനൊപ്പം വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ലാത്ത തുപ്പന്മാരും തെറിയന്മാരും അശ്ലീലക്കാരും ഒക്കെ അറിയേണ്ടതായി വരും. പിന്നെ നിങ്ങളെപ്പോലുള്ളവർക്കൊരു സന്തോഷം ജയിലുകളിൽ ശമ്പളം കൂട്ടിയിരിക്കുന്നു എന്നതു മാത്രമാവും.
കണ്ടാൽ യോഗ്യനെന്നു തോന്നുന്ന ഇയാളേപ്പോലെയുള്ളവർ നേർക്കുനേർ വരേണ്ടി വരുന്ന പൊതുയിടങ്ങളിൽ വളരെ മാന്യനും സംസ്‌കാര സമ്പന്നനും ബഹുമാനമർഹിക്കുന്നവരുമൊക്കെയായി ആവും ഇവരുടെ പെരുമാറ്റം. അങ്ങനെയൊക്കെയുള്ള ഇമേജും ഇവർ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും. പക്ഷെ കെട്ടിപ്പൂട്ടിയ പ്രൊഫൈലുകളിൽ മറഞ്ഞിരുന്ന് സൈബർ ഇടങ്ങളിൽ എന്തുമാവാം തങ്ങൾ അവിടെ സുരക്ഷിതരാണ് എന്നു കരുതുന്ന ഇവരുടെ വ്യക്തിത്വം തന്നെ ഏറെ മോശമായതും എന്നാൽ നേർക്കുനേർ ഇടങ്ങളിൽ ഇവർ പോളീഷ്ഡ് ആയി സ്വയം മാറുന്നവരും തന്നെയെന്നതും ഉറപ്പ്. പക്ഷേ ഇവരെപ്പോലുള്ളവർ അറിയേണ്ട ഒന്നു കൂടിയുണ്ട് സൈബർ നിയമങ്ങൾ ശക്തമായിക്കഴിഞ്ഞു. വേണ്ട വിധം ഒരാൾ അതിനു വേണ്ടി തുനിഞ്ഞിറങ്ങിയാൽ കൃത്യമായും ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ജയിൽ ഏടുകൂടി ജീവിതത്തിനുണ്ടാവും എന്നതും മറക്കാതിരിക്കുക.
മുൻപ് സൈബർ കേസുകളുമായി ബന്ധപ്പെട്ട് പലപ്പോഴും കോടതികളിൽ മൊഴി കൊടുക്കേണ്ടതായി വന്നിട്ടുമുണ്ട്. കൊടുത്തിട്ടുണ്ടായിരുന്ന കേസുകൾ പിടിക്കപ്പെടുകയും കൃത്യമായ ശിക്ഷാ നടപടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ഈ പ്രതികളുടെ ബന്ധുക്കൾ അനുഭവിക്കേണ്ടതായി വരുന്ന ബുദ്ധിമുട്ടികളാണ് എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതും. പലപ്പോഴും മാന്യരെന്ന് കരുതുന്നവർ പിടിക്കപ്പെടുമ്പോഴാണ് യഥാർത്ഥ മുഖം വെളിവാകുന്നത് അത് പക്ഷെ ബന്ധുമിത്രാദികൾക്കതത്ര സുഖകരമാവില്ല താനും. പലപ്പോഴും പോലീസ് പറഞ്ഞിട്ടുള്ള ഒരു കാര്യം പലരും പ്രത്യേകിച്ച് പെൺകുട്ടികൾ സൈബർ കേസ് നൽകാറുണ്ടെങ്കിലും കേസ് അന്വേഷിച്ച് പിടിച്ച് വരുമ്പോൾ പലപ്പോഴും കേസ് കൊടുത്തവർ തന്നെ മറ്റുള്ളവർ എന്തു കരുതും എന്നൊക്കെ ഭയന്ന് കേസ് പിൻവലിച്ച് പോവാറാണ് പതിവ്. സൈബർ ക്രിമിനലുകളുടെ ധൈര്യവും ഇതൊക്കെ തന്നെ. പക്ഷേ എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം. അങ്ങനെയാണ് പഠിച്ചിട്ടുള്ളതും. പിന്നീടൊരവസരത്തിൽ രസകരമായ എനിക്കുണ്ടായ ഒരു സൈബർ കേസിനെക്കുറിച്ചുമെഴുതാം. ഈയവസരത്തിൽ നല്ലൊരു ഡിജിറ്റൽ പേർസൺ ആയിരിക്കുന്നതെങ്ങിനെയെന്നു കൂടി ചിന്തിക്കേണ്ടതുണ്ട്.
വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല. ഓർക്കണം. കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, സ്മാർട്‌ഫോണുകൾ മുതലായ ഡിജിറ്റൽ ഉപകരണങ്ങൾ വഴി നടത്തുന്ന ഉപദ്രവമോ, ഭീഷണിപ്പെടുത്തലോ നിർവചിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബർ ബുള്ളിയിങ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കിൽ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങൾ സൈബർ ബുള്ളിയിങ്ങിൽ ഉൾപ്പെടുന്നു. സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾ മുറിവേൽപ്പിക്കുന്നത് മനസുകളെയാണ്.
കുട്ടികളും സ്ത്രീകളുമാണ് സൈബർ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. ഓൺലൈൻ ഉപയോഗത്തെക്കുറിച്ചും അതിലെ കെണികളെ കുറിച്ചും കുട്ടികൾക്ക് മാർഗനിർദേശം നൽകുക, എന്തു പ്രശ്‌നവും രക്ഷിതാക്കളുമായി ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുക, പാരന്റൽ കൺട്രോൾ സംവിധാനങ്ങളിലൂടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കുക, നിശ്ചിത സമയം നിജപ്പെടുത്തുക എന്നിവയിലൂടെ കുട്ടികളെ നിയന്ത്രിക്കാനാകും.
സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കൾക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. സോഷ്യൽ മീഡിയകളിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും കുട്ടികൾക്കു പകർന്നു നൽകേണ്ടതുണ്ട്. മാതാപിതാക്കളും അധ്യാപകരും ഇതിനവരെ പ്രാപ്തരാക്കണം.
ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുകയും അത് സമൂഹത്തിനുവേണ്ടി നല്ല രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ലൊരു ഡിജിറ്റൽ സിറ്റിസണെന്ന് കുട്ടികളെ പഠിപ്പിക്കുക. പ്രായമായവരും. ഈ വിഷയം പ്രാധാന്യത്തോടെ മനസിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്.
Content Highlights: "Spitting at the sky will only fall on your own face!" Popular actress Meenakshi Anoop has launched a fierce attack against cyber abusers, sharing a screenshot of a derogatory comment she received. In a detailed post, she warned that cyber laws are now stronger than ever and stated that she prefers fighting for justice over playing the victim. She reminded trolls that while they may act "polished" in person, their digital footprints will lead them straight to a jail cell where "wages have fortunately increased."
Published: 17 Feb 2026, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented