തീയേറ്ററുകളിലും പിന്നീട് ഓരോ തവണ കാണുമ്പോഴും മടുപ്പ് വരാത്ത സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ കോമഡി രംഗങ്ങള്‍ തലമുറകള്‍ക്ക് പ്രിയ്യപ്പെട്ടവയാണ്. പല ചിത്രങ്ങളും കോപ്പിയടിച്ചതാണെന്ന് ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. അന്യാഭാഷ സിനികളില്‍നിന്ന് തന്റെ സിനിമകളിലേക്ക് പ്രചോദനം ഉള്‍ക്കൊണ്ടതിനെക്കുറിച്ച് അദ്ദേഹം തന്നെ തുറന്ന പറഞ്ഞിട്ടുണ്ട്. പ്രിയദര്‍ശനെതിരായി കോപ്പിയടി ആരോപിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അടുത്ത കാലത്ത് പ്രേക്ഷകപ്രശംസനേടിയ 'പടക്കളം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ മനു സ്വരാജ്.

To advertise here,

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു സ്വരാജ്‌. ബോയിങ് ബോയിങ്, വന്ദനം എന്നീ ചിത്രങ്ങളുടെ ഉദാഹരണമാക്കി, തന്നോട് 'പടക്കള'വുമായി ബന്ധപ്പെടുത്തി ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മനു സ്വരാജ്. പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയപ്പോള്‍, കോപ്പിയടി ആണെന്ന ധ്വനിയില്‍ 'സിഡി അവിടെയുണ്ടല്ലോ' എന്ന് അഭിമുഖകാരില്‍ ഒരാള്‍ പറഞ്ഞു. ഇതിനോടാണ് മനു ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. അന്യഭാഷാ ചിത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിലേക്ക് മാറ്റി കഥപറയുക എന്നത് ശ്രമകരമായ ജോലിയാണെന്ന് മനു സ്വരാജ് പറഞ്ഞു. 

മനു സ്വരാജിന്റെ വാക്കുകള്‍:
എല്ലാവരും ആ മനുഷ്യനെ ഒരുപാട് പറയുന്നുണ്ട്. ഞാന്‍ ബെറ്റുവെക്കാം, നിങ്ങള്‍ ഒരു ഇംഗ്ലീഷ് പടം എടുത്ത് മലയാളത്തിലേക്ക് ചെയ്യാന്‍ നോക്കൂ, അപ്പോള്‍ അറിയാം ബുദ്ധിമുട്ട്. വേറൊന്നുമല്ല, നമ്മുടെ സംസ്‌കാരത്തിലേക്ക് അത് കൊണ്ടുവരിക എന്നതിനേക്കാള്‍ വലിയ ടാസ്‌ക് വേറെയില്ല.

പത്ത് സിഡി ഞാന്‍ നിങ്ങള്‍ക്ക് തരാം, നിങ്ങള്‍ അത് മലയാളത്തില്‍ ചെയ്തു നോക്ക്. ആള്‍ക്കാര്‍ കൂവും. മലയാളത്തിലേക്ക് സാംസ്‌കാരികമായി പറിച്ചുനടുക എന്നത് ചില്ലറ പരിപാടിയല്ല. ഞാനതുചെയ്തതുകൊണ്ട് പറയുകയാണ്. എത്രയോ ഇംഗ്ലീഷ് പടങ്ങള്‍ ഞാനും ചുരണ്ടാന്‍ നോക്കിയിട്ടുണ്ട്. നടക്കത്തില്ല. അത് വേറെ തന്നെ കഴിവാണ്.