താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളിൽ അഭിപ്രായം തുറന്നുപറഞ്ഞ് നടി മല്ലിക സുകുമാരൻ. പ്രശ്നങ്ങളുടെയെല്ലാം യഥാർത്ഥ തുടക്കം എവിടെനിന്നായിരുന്നുവെന്ന് അൻസിബ അന്വേഷിക്കണമായിരുന്നുവെന്ന് അവർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. സംഘടനയ്ക്കുള്ളിലെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പുറത്തുവിടുന്ന രീതിയെ മല്ലിക വിമർശിച്ചു. തന്നെ ലൂസ് ടോക്കർ എന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായുള്ള സംഭവങ്ങൾ യഥാർത്ഥ ലൂസ് ടോക്കർമാർ ആരാണെന്ന് വ്യക്തമാക്കുന്നതാണ്. തെറ്റു ചെയ്തവരെ പേരെടുത്തു പറയാനുള്ള ധൈര്യം അമ്മ സംഘടനയിലെ മുതിർന്ന താരങ്ങൾ കാണിക്കണം. അല്ലെങ്കിൽ നാളെ വരാനിരിക്കുന്നവരും ഇതേ തെറ്റ് ചെയ്യും.

To advertise here,

നിശ്ചിത സമയത്തിന് ശേഷവും ക്ലർക്കുമാരെയും മറ്റും പിടിച്ചിരുത്തുന്ന രീതി ശരിയല്ല. ഇതൊന്നും ശ്വേത മേനോൻ ശ്രദ്ധിക്കാതിരുന്നത് എന്താണ്? പറഞ്ഞിരുന്നെങ്കിൽ താനടക്കമുള്ളവർ അൻസിബയ്ക്കുവേണ്ടി ശബ്ദമുയർത്തുമായിരുന്നല്ലോ. സ്ത്രീകളാണ് സ്ത്രീകളുടെ സംരക്ഷകരായി നിൽക്കുന്നത് എന്നുപറഞ്ഞാണ് WCC തുടങ്ങിയത്. സത്യം പറഞ്ഞാൽ അവർക്കും മതിയായെന്ന് തോന്നുന്നു. വല്ലപ്പോഴും റിമയോ പാർവതിയോ സംസാരിച്ചാലായി.
ഈ ഇൻഡസ്ട്രിയിൽനിന്നേ പോകാൻ തീരുമാനിച്ച അതിജീവിത അനുഭവിക്കുന്ന വേദനയുടെ നാലിലൊരംശം അൻസിബ അനുഭവിക്കുന്നില്ലല്ലോ. അൻസിബ വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകിക്കൊടുക്കരുതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
 

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ:

താരസംഘടനപോലും വയോജനങ്ങളെ തള്ളിനിർത്തുകയാണ്. അവർ ആദ്യം മാറ്റിനിർത്തുന്ന വ്യക്തികളിൽ ഒരാൾ ഞാനായിരിക്കും. പണ്ടും അങ്ങനെതന്നെയാണ്. സുഖിപ്പിച്ച് സംസാരിക്കാൻ എനിക്കറിയില്ല എന്നതാണ് അതിന് കാരണം. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രസിദ്ധനായ ഒരു രാഷ്ട്രീയ നിരൂപകൻവരെ മല്ലിക ചേച്ചി ലൂസ് ടോക്കർ(Loose Talker) ആണെന്ന് പറഞ്ഞിട്ടുണ്ട്. യഥാർത്ഥ ലൂസ് ടോക്കർമാർ ആരാണെന്ന് കാണിക്കാൻ ദൈവത്തോട് അപ്പോൾ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായുള്ള സംഭവങ്ങൾ യഥാർത്ഥ ലൂസ് ടോക്കർമാർ ആരാണെന്ന് വ്യക്തമാക്കുന്നതാണ്.

അഭിപ്രായം പറയുന്നവരെ മാറ്റിനിർത്തുന്ന പ്രവണതയാണ് സംഘടനയിൽ കുറച്ചുകാലമായി കണ്ടുവരുന്നത്. ഇന്നസെന്റ് ചേട്ടന്റെ കാലത്തുൾപ്പെടെ എത്രയോ നന്നായി പോയിരുന്ന സംഘടനയാണ്. പൃഥ്വിരാജിന്റെ പ്രശ്നം വന്നപ്പോൾ ഞാനാണ് അദ്ദേഹത്തോട് സംസാരിച്ചത്. കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസിലായി. പരാതി പറയാനാണെങ്കിൽ എനിക്കും ഒരുപാടുണ്ട്. ഞാൻ പറയുന്ന ആളെവെച്ച് കമ്മിറ്റിയുണ്ടാക്കണമെന്ന് ഒരു കുട്ടി പറയുന്നതുകേട്ടു. അങ്ങനെയൊരു കമ്മിറ്റി വന്നാൽ ഞാൻ പറയുന്നയാളെവെച്ച് എനിക്കും കമ്മിറ്റിയുണ്ടാക്കണം. എനിക്കും ചിലത് പറയാനുണ്ട്.

തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നാണ് അൻസിബ പറയുന്നത്. എന്നാൽ, ഇങ്ങനെ വിളിക്കുന്നത് കേട്ടെന്ന് നീന കുറുപ്പ് പറഞ്ഞെന്നാണ് അവർ പിന്നെ പറഞ്ഞത്. അൻസിബയുമായി വളരെയടുത്ത് ബന്ധമുണ്ട്. അവരെ മകളെപ്പോലെയാണ് കാണുന്നത്. സംഘടനയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കുട്ടിയാണ്. സ്മാർട്ടായിട്ട് നിൽക്കണ്ടേ എന്നൊക്കെ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ പിന്നീട് അൻസിബയുടെ സംസാരരീതി ഞാൻ അടുത്തറിഞ്ഞ ഒരാളുടേതുപോലെ അല്ലായിരുന്നു. ഒരു റിബൽ പോലെയായി. ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് പാടില്ലെന്ന് എന്തുകൊണ്ടാണ് അൻസിബ പറഞ്ഞത്? അതേ അമ്പലത്തിൽ അൻസിബയും പോയിട്ടുണ്ടല്ലോ. അൻസിബയെ ജിഹാദിയെന്ന് ടിനി വിളിക്കുന്നത് ബാക്കിയുള്ളവരാരും കേട്ടിട്ടില്ല.

ഓരോ ദിവസം കഴിയുംതോറും ഞാൻ മനസിലാക്കിയത് ഇതൊന്നും അൻസിബയോട് നേരിട്ട് ചെയ്ത കാര്യങ്ങളല്ല. വോയിസ് റെക്കോർഡിങ്ങുകൾ ഓരോരുത്തരും അങ്ങോട്ടുമിങ്ങോട്ടും അയയ്ക്കുകയാണ്. ഇതെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ യഥാർത്ഥ തെറ്റുകാർ ആരാണ്? ഈ സന്ദേശങ്ങൾ അൻസിബയ്ക്ക് എത്തിച്ചുകൊടുത്തവർക്ക് ഇപ്പോഴത്തെ പ്രശ്നത്തിൽ കാര്യമായ പങ്കില്ലേ? അവരെയാണ് ആദ്യം പുറത്താക്കേണ്ടത്. തെറ്റു ചെയ്തവരെ പേരെടുത്തുപറയാനുള്ള ധൈര്യം അമ്മ സംഘടനയിലെ മുതിർന്ന താരങ്ങൾ കാണിക്കണം. അല്ലെങ്കിൽ നാളെ വരാനിരിക്കുന്നവരും ഇതേ തെറ്റ് ചെയ്യും.

നിശ്ചിത സമയത്തിന് ശേഷവും ക്ലർക്കുമാരെയും മറ്റും പിടിച്ചിരുത്തുന്ന രീതി ശരിയല്ല. ഇതൊന്നും ശ്വേത മേനോൻ ശ്രദ്ധിക്കാതിരുന്നത് എന്താണ്? ടിനി ടോമിനെ മാത്രം ചീത്ത വിളിച്ചാൽ മതിയോ? പറഞ്ഞിരുന്നെങ്കിൽ ഞാനടക്കമുള്ളവർ അൻസിബയ്ക്കുവേണ്ടി ശബ്ദമുയർത്തുമായിരുന്നല്ലോ. സ്ത്രീകളാണ് സ്ത്രീകളുടെ സംരക്ഷകരായി നിൽക്കുന്നത് എന്നുപറഞ്ഞാണ് WCC തുടങ്ങിയത്. സത്യം പറഞ്ഞാൽ അവർക്കും മതിയായെന്ന് തോന്നുന്നു. വല്ലപ്പോഴും റിമയോ പാർവതിയോ സംസാരിച്ചാലായി.

എല്ലാത്തിന്റെയും തുടക്കം എവിടെ നിന്നായിരുന്നുവെന്ന് അൻസിബ അന്വേഷിക്കണമായിരുന്നു. സ്ത്രീകളെ സംരക്ഷിക്കാനാണെങ്കിൽ അതിജീവിതയുടെ കാര്യം എവിടെനിൽക്കുന്നു? ആ സംഭവം നടന്നതിനും ആ വാഹനത്തിൽ കയറിയതാരാണെന്നുമെല്ലാം തെളിവുണ്ടല്ലോ. പച്ചയ്ക്ക് പറഞ്ഞിട്ട് ശിക്ഷിക്കണം. ഉരുട്ടിക്കളിക്കരുത്. ഈ ഇൻഡസ്ട്രിയിൽനിന്നേ പോകാൻ തീരുമാനിച്ച ആ കലാകാരി അനുഭവിക്കുന്ന വേദനയുടെ നാലിലൊരംശം അൻസിബ അനുഭവിക്കുന്നില്ലല്ലോ. അൻസിബ വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകിക്കൊടുക്കരുത്. മല്ലിക പറഞ്ഞു.