
ഇംഗ്ലീഷ് പഠിക്കണം, ഒരു ലിഗ്വിസ്റ്റാകണം.. ജപ്പാന്‍കാരി കെയ്‌കോ നകഹാര അച്ഛനോടും അമ്മയോടും പറഞ്ഞു. അവളുടെ ആഗ്രഹത്തോടൊപ്പംനിന്ന കുടുംബത്തിന്റെ പിന്തുണയോടെ കെയ്‌കോ അമേരിക്കയിലെത്തി. പക്ഷേ, അവള്‍ ഏറെനാളായി ഉള്ളില്‍ കൊണ്ടുനടന്ന പാഷന്‍ പിന്തുടരാന്‍ തീരുമാനിച്ചുറപ്പിച്ചായിരുന്നു അവിടെ എത്തിയത്. സിനിമ പഠിക്കാനായി കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. തന്റെ സ്വപ്നങ്ങള്‍ക്ക് പിറകെയുള്ള കെയ്‌കോയുടെ യാത്രയുടെ തുടക്കം അതായിരുന്നു.
സംവിധാനമോ ക്യാമറയോ സ്‌ക്രിപ്‌റ്റോ സിനിമയുടെ ഏത് മേഖല തിരഞ്ഞെടുക്കണം എന്നതായിരുന്നു പിന്നീടുള്ള ചോദ്യം. പഠനത്തിന്റെ ഭാഗമായി ഫിലിം ക്യാമറ തോളില്‍ എടുത്തുവെച്ച നിമിഷം അവള്‍ ഉറപ്പിച്ചു, ഇതാണ് ഇനി എന്റെ കരിയര്‍. ആ ദൃഢനിശ്ചയം സഫലമാക്കുന്നതായിരുന്നു പിന്നീട് അവളുടെ യാത്രകള്‍. ഏതാനും ഹോളിവുഡ് സിനിമകളിലൂടെ സഹായിയായി തുടങ്ങിയ കെയ്‌കോ സ്വതന്ത്രമായി ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യ ചിത്രമായിരുന്നു പ്രിയങ്ക ചോപ്ര നായികയായ 'മേരി കോം'.
ആ സിനിമയുടെ വന്‍ വിജയത്തോടെ പിന്നീട് ബോളിവുഡില്‍ നിരവധി ബിഗ് ബജറ്റ് സിനിമകളായിരുന്നു അവളെ തേടിയെത്തിയത്. അജയ് ദേവ്ഗണിന്റെ 'തന്‍ഹാജി' അടക്കമുള്ള ഒട്ടേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച കെയ്‌കോ ഇപ്പോഴിതാ മലയാളത്തിലെത്താനൊരുങ്ങുകയാണ്. കെയ്‌കോ നകഹാര ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യ മലയാള സിനിമയായി തിയേറ്ററുകളിലെത്തുകയാണ് ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ 'വടക്കന്‍'. മാര്‍ച്ച് 7-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. തെന്നിന്ത്യന്‍ താരങ്ങളായ കിഷോര്‍, ശ്രുതി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
തനേഗാഷിമ ദ്വീപില്‍ നിന്ന് സിനിമയിലേക്ക്
ജപ്പാനിലെ തനേഗാഷിമ എന്ന ചെറിയൊരു ദ്വീപിലാണ് കെയ്‌കോ നകഹാരയുടെ ജനനം. 57 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള ആ ദ്വീപിലെ ജനസംഖ്യ കേവലം 33,000 മാത്രമാണ്. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. ജപ്പാനിലെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിലെ ഉദ്വേഗസ്ഥനായിരുന്നു കെയ്‌കോയുടെ അച്ഛന്‍. ഒരു സഹോദരനും സഹോദരിയും കെയ്‌കോയ്ക്കുണ്ട്. സൈനികനായ അച്ഛന്റെ ജോലിയുടെ സ്വഭാവം മൂലം ജപ്പാനില്‍ പലയിടങ്ങളില്‍ മാറി മാറിയായിരുന്നു കെയ്‌കോയുടെ കുടുംബം താമസിച്ചിരുന്നത്. അതിനാല്‍ തന്നെ യാത്രകളെ കെയ്‌കോ ഏറെ സ്‌നേഹിച്ചു. പുതിയ ആളുകള്‍, സംസ്‌കാരങ്ങള്‍, അനുഭവങ്ങള്‍ തുടങ്ങിയവയിലേക്കെത്താന്‍ അവളുടെ മനസ്സ് ആഗ്രഹിച്ചു.
പ്രിയങ്ക ചോപ്രയും മേരി കോമും
സാന്‍ ഡീഗോ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം ലോസാഞ്ചലസില്‍ എട്ട് വര്‍ഷം ഹോളിവുഡ് സിനിമകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു കെയ്‌കോ. മേരി കോം ചെയ്യാന്‍ മുംബൈയിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ അതിനാല്‍ തന്നെ ഒരു കള്‍ച്ചറല്‍ ഷോക്ക് അനുഭവപ്പെട്ടിരുന്നു. സ്‌പൈസിയായ ഇന്ത്യ ഭക്ഷണത്തോടുള്ള പേടി മൂലം പഴവും കുക്കീസും മാത്രമായിരുന്നു മിക്ക ദിവസങ്ങളിലും ഭക്ഷണം. പക്ഷേ, തന്റെ പാഷനായ സിനിമാറ്റോഗ്രഫി ഏറെ ആസ്വദിച്ചു.
മേരി കോം സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ഒഫീഷ്യല്‍ ക്യാമറ ചെയ്യുന്നത് കെയ്‌കോ ആണെന്നത് സംബന്ധിച്ച തീരുമാനമായത്. ഇത് അവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. സ്‌ക്രിപ്‌റ്റെല്ലാം വായിച്ച് സീനിന് തയ്യാറെടുക്കുന്ന തിരക്കായിരുന്നു പിന്നീട്. സിനിമയുടെ ഷൂട്ടിന്റെ സമയങ്ങളിലാണ് പ്രിയങ്ക ചോപ്രയുമായി അവര്‍ ഏറെ പരിചയമായത്. പിന്നീട് അവര്‍ തമ്മിലുള്ള ആത്മബന്ധം വലുതാകുകയായിരുന്നു.
സിനിമാ മേഖലയില്‍ തന്നെ ഏറ്റവും സ്വാധീനിച്ചയാള്‍ റോജര്‍ ഡിക്കന്‍സ് ആണെന്നാണ് കെയ്‌കോ പറയുന്നത്. പിന്നെ ജപ്പാനിലെ ഒരു വനിതാ സിനിമാറ്റോഗ്രാഫറും. 70 വയസ്സുള്ള അവര്‍ ഇപ്പോഴും ബിഗ് ബജറ്റ് ജാപ്പനീസ് സിനിമകള്‍ ഒരുക്കുന്നുണ്ട്. അവരും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോള്‍ കെയ്‌കോയ്ക്ക് 47 വയസ്സായി. 20 വര്‍ഷത്തോളമായി സിനിമാറ്റോഗ്രഫി മേഖലയിലുണ്ട്. ഈ കരിയര്‍ തുടങ്ങിയ ശേഷം അവര്‍ കൂടുതലും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ ഭാഗമായിരുന്നു. ആദ്യമായി ഒരു ജപ്പാന്‍ സിനിമയ്ക്കുവേണ്ടി ഇപ്പോള്‍ വര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുകയുമാണവര്‍.
കള്ളംപറഞ്ഞ് അമേരിക്കയിലേക്ക്
ചെറുപ്പം മുതല്‍ കണ്ട സിനിമകളാണ് തനിക്കുള്ളില്‍ ഇത്തരത്തിലൊരു പാഷന്‍ കൊണ്ടുവന്നതെന്ന് കെയ്‌കോ ഓര്‍ക്കുന്നു. പക്ഷേ ഒരു ഫിലിം മേക്കറാകാന്‍ എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. വീട്ടില്‍ ആര്‍ക്കും സിനിമയുമായി ബന്ധമില്ലല്ലോ. അങ്ങനെയാണ് ഒടുവില്‍ എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്തണമെന്ന ചിന്തയുണര്‍ന്നത്. വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ പിരിഞ്ഞ് പോകണമെന്നത് കുറച്ച് വിഷമിപ്പിച്ചിരുന്നുവെങ്കിലും ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ തന്നെ കെയ്‌കോ ഉറപ്പിക്കുകയായിരുന്നു. തന്റെ സ്വപ്നം വീട്ടില്‍ പറഞ്ഞാല്‍ ശരിയാവില്ലെന്ന തോന്നലാണ് ഒരു ലിഗ്വിസ്റ്റ് ആകണമെന്നും ട്രാന്‍സലേറ്റര്‍ ആയി മാറണമെന്നും അതിനായി ഇംഗ്ലീഷ് പഠിക്കണമെന്നുമൊക്കെ പറഞ്ഞ് അമേരിക്കയില്‍ പോകാന്‍ തീരുമാനിച്ചത്. താന്‍ ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകയായ മേരി കോം സിനിമയുടെ റിലീസിന്റെ സമയത്താണ് താന്‍ ഒരു സിനിമാക്കാരിയാണെന്ന് വീട്ടുകാരെ കെയ്‌കോ അറിയിച്ചത്.
ഫിലിം മേക്കിങാണ് കെയ്‌കോയുടെ പാഷന്‍. അത് കഴിഞ്ഞാല്‍ ഫാമിലിക്കാണ് പ്രയോരിറ്റി. ഒരു മകനുണ്ട്, കുറച്ച് ഫ്രണ്ട്‌സ് ഉണ്ട്. സോഷ്യല്‍മീഡിയ പേഴ്‌സണ്‍ അല്ല, ഇന്‍സ്റ്റഗ്രാമിലും മറ്റും സമയം കളയാനില്ല, ലൈഫ് എന്‍ജോയ് ചെയ്യുന്നു, ഇപ്പോള്‍ നയിക്കുന്നത് പീസ്ഫുള്‍ ലൈഫാണ് എന്നാണ് കെയ്‌കോയുടെ പക്ഷം.
'വടക്കന്‍' എന്ന സിനിമയോടൊപ്പം
'വടക്കന്‍' സിനിമയുടെ ഷൂട്ടിനോട് അനുബന്ധിച്ചാണ് കെയ്‌കോ ആദ്യമായി കേരളത്തില്‍ വന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനായ വാഗമണിന്റെ മനോഹാരിതയെ കുറിച്ച് പറയുമ്പോള്‍ കെയ്‌കോയ്ക് നൂറ് നാവാണ്. 20 വര്‍ഷത്തെ കരിയറില്‍ താന്‍ കണ്ട ഏറ്റവും മികച്ച ലൊക്കേഷന്‍ ഇതാണെന്നാണ് അവര്‍ പറയുന്നത്. ഇത്രയും നാളത്തെ കരിയറില്‍ താന്‍ കണ്ട മികച്ച സംവിധായകന്‍ വടക്കന്‍ സിനിമയുടെ സംവിധായകനായ സജീദ് ആണെന്നും അവരുടെ വാക്കുകള്‍.
കേരളത്തിലെ ഭക്ഷണം ഏറെ ആസ്വദിച്ചു, സിനിമാലോകത്ത് എത്തിയിട്ട് ആദ്യമായി ക്രൂവിനോടൊപ്പം താന്‍ ഭക്ഷണം കഴിച്ചത് ഇവിടെ വന്നപ്പോഴാണെന്നും അവര്‍ ഓര്‍ക്കുന്നു. വടക്കന് വേണ്ടി ഇന്‍ഫ്രാറെഡ് ക്യാമറും ലൈറ്റിംഗും ഉപയോഗിച്ചുള്ള ഷൂട്ടിംഗ് പുതിയൊരു അനുഭവമായിരുന്നുവെന്നും കെയ്‌കോ പറയുന്നു. ഇതുവരെ ചെയ്ത സിനിമകളില്‍ വെല്ലുവിളി നിറഞ്ഞ സിനിമാറ്റോഗ്രഫിയായിരുന്നു വടക്കന്റേതെന്നാണ് കെയ്‌കോയ്ക്ക് പറയാനുള്ളത്.
'വടക്കനി'ലെ അഭിനേതാക്കളായ കിഷോര്‍, ശ്രുതി എന്നിവരുടെ പ്രകടനം അവര്‍ ഏറെ ആസ്വദിച്ചിരുന്നു. ഒരു പാറയിടുക്കില്‍ ഒരു ചൂട്ട് കത്തിച്ചുള്ള അരണ്ട വെളിച്ചത്തില്‍ കിഷോര്‍ നഗ്‌നപാദനായി ചുവടുവയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു. തീയുടെ ചൂടും പുകയുമൊക്കെയായി ഒരു പ്രത്യേക സാഹചര്യമായിരുന്നു. ക്യാമറ ചെയ്യുന്ന ഞാന്‍ മാസ്‌ക് ധരിച്ചിരുന്നു. പക്ഷേ കിഷോറിന് അത് പറ്റില്ലല്ലോ, അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ അസാധ്യമായിരുന്നു. അതുപോലെ ശ്രുതിയുടെ പെര്‍ഫോമന്‍സും സമാനതകളില്ലാത്തതായിരുന്നുവെന്ന് കെയ്‌കോ പറഞ്ഞു.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കന്‍' ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ല്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്.
കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
അഡീഷണല്‍ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്‌സാമോ, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോര്‍ഡിംഗ് മിക്‌സേഴ്‌സ്: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിന്‍ കുട്ടി, ടീസര്‍ സൌണ്ട്‌സ്‌കേപ്പ്: റസൂല്‍ പൂക്കുട്ടി, ബിജിബാല്‍, രചയിതാവ്: ഉണ്ണി ആര്‍, എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതസംവിധായകന്‍: ബിജിബാല്‍, വരികള്‍: ബി.കെ ഹരിനാരായണന്‍, ഷെല്ലി, എംസി കൂപ്പര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, കോസ്റ്റ്യൂം ഡിസൈനര്‍: ഖ്യതി ലഖോട്ടിയ, അരുണ്‍ മനോഹര്‍, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയര്‍ സ്‌റ്റൈലിസ്റ്റ്: ഉണ്ണിമോള്‍, ചന്ദ്രിക, ആക്ഷന്‍ ഡയറക്ടര്‍: മാഫിയ ശശി, അഷ്‌റഫ് ഗുരുകുല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സ്ലീബ വര്‍ഗീസ്, സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒട്ടാത്തിക്കല്‍, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓള്‍ ടൈം ഫിലിം, വിഎഫ്എക്‌സ്: ഫ്രോസ്റ്റ് എഫ്എക്‌സ് (എസ്റ്റോണിയ) ഐവിഎഫ്എക്‌സ്, കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ് & ഗ്രേമാറ്റര്‍ (ഇന്ത്യ), കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്ക്ല്‍, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ശിവകുമാര്‍ രാഘവ്, പബ്ലിക് റിലേഷന്‍സ്: ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഓഡിയോ ലേബല്‍: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റില്‍സ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: Cinematographer Keiko Nakahara in Malayalam cinema
Published: 27 Feb 2025, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented