സംഗീത സംവിധായകനെന്ന നിലയിൽ വിദ്യാധരനെ അടയാളപ്പെടുത്തിയ “കല്‌പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ”എന്ന ഗാനം പിറന്നിട്ട് അരനൂറ്റാണ്ട്.

To advertise here,

മലയാളത്തിലെ അവസാനത്തെ ബ്ളാക്ക്‌ ആൻഡ് വൈറ്റ്  സിനിമയായ ‘എന്റെ ഗ്രാമ’ത്തിലെ പാട്ടാണ് ഇത്. ശ്രീമൂലനഗരം വിജയൻ രചിച്ച ഈ ഗാനം പാടിയത് യേശുദാസ്. മധ്യമാവതിയും ശ്രീരാഗവും ചേർത്ത് രാഗമാലികയിലാണ് ചിട്ടപ്പെടുത്തിയത്. 1984-ലാണ് പാട്ടിറങ്ങിയതെങ്കിലും വിജയൻ ഇത് എഴുതിയത് 1975-ലാണ്. ആദ്യറെക്കോഡിങ്‌ 1976-ലും.

ഹിറ്റായത് രണ്ടാമത്തെ സംഗീതത്തിൽ

കല്‌പാന്തകാലത്തോളം എന്ന പാട്ടിന് രണ്ട് സംഗീത സംവിധായകരുണ്ട്. ആദ്യം സംഗീതം നൽകിയത് പ്രതാപ് സിങ്ങാണ്. ‘തുളസിത്തറ’ എന്ന വിജയന്റെ നാടകത്തിനു വേണ്ടിയായിരുന്നു ഇത്.

കഥകളിസംഗീതത്തിന്റെ മാതൃകയിലായിരുന്നു ഈ സംഗീതം. “കല്‌പാന്ത കാലത്തോളത്തിന് ഞാൻ ആദ്യം സംഗീതം നൽകിയ കാര്യം വിദ്യാധരനും അറിയില്ലായിരുന്നു. അദ്ദേഹം ഇരിങ്ങാലക്കുടയിൽ ഒരു പരിപാടിക്ക് വന്നപ്പോഴാണ് ഞാനിക്കാര്യം പറഞ്ഞത്.

ഞാൻ ആദ്യം സംഗീതം നൽകിയ പാട്ട് വിദ്യാധരനിലൂടെ ലോകം മുഴുവൻ അറിഞ്ഞതിൽ എപ്പോഴും സന്തോഷം തോന്നിയിട്ടുണ്ട്”-പ്രതാപ് സിങ്‌ പറയുന്നു.

1976-ലെ തുളസിത്തറ നാടകത്തിന്റെ നോട്ടീസിൽ സംഗീതസംവിധായകരായി പ്രതാപ് സിങ്ങിന്റെയും വിദ്യാധരന്റെയും പേരുകളാണ് ചേർത്തിരിക്കുന്നത്.

ധൈര്യമുണ്ടോ വിദ്യാധരന്? വിജയന്റെ ചോദ്യം...

തുളസിത്തറയിൽ കുറച്ച് പാട്ടുകളുണ്ട്. അത് ചെയ്യാൻ ധൈര്യമുണ്ടോ വിദ്യാധരന് എന്നെന്നോട് വിജയൻ ചോദിച്ചു. തയ്യാറാണെന്ന് ഞാനും. കല്‌പാന്തകാലത്തോളം എന്ന പാട്ടിന് നേരത്തെ വേറൊരാൾ സംഗീതം ചെയ്ത കാര്യം അപ്പോൾ അറിയാമായിരുന്നില്ല.

മറ്റൊരാൾ ചെയ്ത പാട്ട് വീണ്ടും ചെയ്യുന്നതിൽ ഒരു മടി. പഴയ ഈണം കേട്ടിട്ടില്ലല്ലോ, പിന്നെയെന്താണ് പ്രശ്നം എന്നായി വിജയൻ. ഞാൻ സമ്മതിച്ചു. അങ്ങിനെയാണ് കല്‌പാന്ത കാലത്തോളത്തിന് പുതിയ ഈണം കൊടുക്കുന്നത്”-വിദ്യാധരൻ പറയുന്നു.