ബരിമലയില്‍ മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ വഴിപാട് കഴിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇരുവരേയും പിന്തുണച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ഇടുങ്ങിയ മനോനിലയുള്ളവര്‍ക്ക് ഇരുവരേയും സൗഹൃദം മനസിലാകില്ലെന്ന് ജാവേദ് അക്തര്‍ എക്‌സില്‍ കുറിച്ചു. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയ വിവരം പുറത്തുവന്നതോടെ ഇരുവരുടേയും ബന്ധത്തെ പ്രകീര്‍ത്തിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, മതവിധിക്ക് എതിരാണിതെന്ന് മറ്റുചിലരും പ്രതികരിച്ചിരുന്നു.

To advertise here,

'ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹന്‍ലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തുമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം, ഇടുങ്ങിയ മനസുള്ള നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നത് സ്വാഭാവികമാണ്. അതാര് ശ്രദ്ധിക്കുന്നു', എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.

ഒരാഴ്ച മുമ്പ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ മമ്മൂട്ടിക്കുവേണ്ടി ഉഷഃപൂജ വഴിപാട് നടത്തിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഇതിന്റെ രസീത് പുറത്തുവന്നതോടെയാണ് സംഭവം വലിയ വാര്‍ത്തയായത്. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തിയത് എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. എന്നാല്‍, തങ്ങള്‍ രസീത് പുറത്തുവിട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.

അതേസമയം, മോഹന്‍ലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍, മമ്മൂട്ടി ഇസ്ലാമിക വിധിപ്രകാരമുള്ള പരിഹാരം ചെയ്യണമെന്ന് ഒ. അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായിരുന്നു.