ന്യൂഡൽഹി: തന്റെ പേര്, ചിത്രം, ശബ്ദം, ഭിദു എന്ന വിളിപ്പേര് എന്നിവ അനുവാദമില്ലാതെ മീമുകളിലും ജിഫുകളിലും മറ്റും ഉപയോഗിക്കുന്നതിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് ഡൽഹി ഹൈക്കോടതിയിൽ. ഹർജിയിൽ വാദംകേട്ട ജസ്റ്റിസ് സഞ്ജീവ് നരുല ആരോപണവിധേയമായ സ്ഥാപനങ്ങൾക്ക് നോട്ടീസയച്ചു. ഇടക്കാല ഉത്തരവിനായി ബുധനാഴ്ചയും വാദം തുടരും.

To advertise here,

ജാക്കിയുടെ ചിത്രങ്ങളും ശബ്ദവും നിർമിതബുദ്ധിയുടെ സഹായത്തോടെ ചില മീമുകളിലും ജിഫുകളിലും മറ്റും തെറ്റിദ്ധാരണപരത്തുന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നെന്നാണ് പരാതി. നടന്‍റെ ചിത്രങ്ങൾ ഉപയോഗിച്ച ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നും ശബ്ദം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അശ്ലീലചിത്രങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അഭിഭാഷകൻ പ്രവീൺ ആനന്ദ കോടതിയെ അറിയിച്ചു.

വ്യക്തിത്വാവകാശങ്ങളെ ഹനിക്കുംവിധത്തിലുള്ള വെബ്സൈറ്റ് ലിങ്കുകൾ പിൻവലിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് ജാക്കി അപേക്ഷ നൽകിയിട്ടുണ്ട്.