നിര്‍മ്മാതാക്കളുടെ ഭാരം കുറയ്ക്കാന്‍ സഹായിയുടെ ചിലവ് താന്‍ തന്നെ വഹിക്കുമെന്ന് അറിയിച്ച് ഹര്‍ഷവര്‍ധന്‍ റാണെ. താരങ്ങളുടെ സഹായികളുടെ ചിലവ് നിർമാതാവ് വഹിക്കേണ്ടതില്ലെന്ന ആമിർ ഖാന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ബോളിവുഡിൽനിന്ന് ഇതേ വിഷയത്തിൽ പ്രതികരണം വന്നിരിക്കുന്നത്. ഒന്നിലധികം വാനിറ്റി വാനുകള്‍ മുതല്‍ സെറ്റില്‍ ലൈവ് കിച്ചണുകള്‍ വരെ ആവശ്യപ്പെടുന്നവരാണ് ഇപ്പോഴത്തെ അഭിനേതാക്കളെന്നും ഇതുകാരണം നിര്‍മാതാക്കളുടെ ചിലവ് കുതിച്ചുയരുകയാണെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. ഇതേ വിഷയം താനും കുറച്ച് കാലമായി ചിന്തിച്ച് തുടങ്ങിയിരുന്നു എന്നാണ് ഹര്‍ഷവര്‍ധന്‍ പറഞ്ഞത്. 

To advertise here,

സംവിധായകന്‍ രാജീവ് റായിന്റെ അഭിമുഖവും, മറ്റ് ചില ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും നിര്‍മ്മാതാക്കളോട്  നീതി പുലര്‍ത്താന്‍ തനിക്ക്‌ പ്രചോദനം നല്‍കിയതായി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 'നിര്‍മ്മാതാക്കള്‍ക്ക് പരമാവധി വരുമാനം നല്‍കുന്ന നടനാവുക എന്നതാണ് എന്റെ സ്വപ്‌നവും ലക്ഷ്യവും. അഭിനയം ലാഭകരമാക്കാനുള്ള എന്റെ ലക്ഷ്യത്തിന്റെ ആദ്യത്തെ കാല്‍വെപ്പാണിത്.' നടന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാ വ്യവസായത്തെ മുഴുവനായി മാറ്റാന്‍ ശ്രമിക്കുന്നതിനേക്കാള്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നാണ് താരം ഉദ്ദേശിക്കുന്നത്. 'മാറ്റം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്, ഞാന്‍ എന്റെ ഭാഗം ചെയ്യുന്നു എന്ന് മാത്രം. കൂടെയുള്ളവര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് ശമ്പളം നല്‍കുന്ന ഒരു നടനാകാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. ഇതല്ലാതെ നിലവിലെ വ്യവസ്ഥിതി, തൊഴില്‍ സംസ്‌കാരം, ചിന്താഗതി എന്നിവ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല,'  താരം വ്യക്തമാക്കുന്നു. 

തന്റെ ഉദ്ദേശങ്ങള്‍ എപ്പോഴും ലളിതവും വ്യക്തിപരവുമായിരുന്നു. 'ഈ വ്യവസായത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ വേണ്ടിയല്ല എന്റെ ഹൃദയം ആഗ്രഹിച്ചതുപോലെ എന്റെ കരിയറിനോടുള്ള കടമകള്‍ നിറവേറ്റാന്‍ മാത്രമാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്,' ഹര്‍ഷവര്‍ധന്‍ പറഞ്ഞു.