സഹോദര ഭാര്യ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്നുള്ള കേസ് റദ്ദാക്കണമെന്ന ആവാശ്യവുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടി ഹന്‍സിക മോട്‌വാനിയും അമ്മ മോണ മോട്‌വാനിയും. 

To advertise here,

തെന്നിന്ത്യന്‍ സിനിമകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹന്‍സിക 2022-ല്‍ വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെ ജനുവരിയിലാണ് ടെലിവിഷന്‍ അവതാരകയും നടിയും ഹന്‍സികയുടെ സഹോദരഭാര്യയുമായ മുസ്‌കാന്‍ നാന്‍സി ജെയിംസ് ഹന്‍സികയുള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. ഹന്‍സികയെ കൂടാതെ ഭര്‍ത്താവ് പ്രശാന്ത് മോട്‌വാനിയും അമ്മ മോണ മോട്‌വാനിയും തന്നെ ഉപദ്രവിച്ചുവെന്നിയിരുന്നു മുംബൈ പോലീസിന് നല്‍കിയ പരാതി. 

ഐപിസി വകുപ്പ് 498A പ്രകാരം റജിസറ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ വാദം ജൂലൈ മൂന്നിനാണ് കോടതി കേൾക്കുന്നത്. തന്റെ ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും ഇടപെട്ടുവെന്നും ഭര്‍ത്താവുമായി ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തവിധം അകറ്റിനിര്‍ത്തിയെന്നുമായിരുന്നു മുസ്‌കാന്‍ നല്‍കിയ പരാതി. ഇതിന്റെ ഫലമായി തനിക്ക് ബെല്‍സ് പാള്‍സി അസുഖത്തെ നേരിടേണ്ടി വന്നുവെന്നും സ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായതെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രശാന്തിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും മുസ്‌കാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

2020-ലാണ് പ്രശാന്തും മുസ്‌കാനും വിവാഹിതരായത്. രണ്ട് വര്‍ഷത്തിനുള്ളില്‍തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും സഹോദരനും ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലെ വിള്ളലുകളിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നും ഹന്‍സിക സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

പ്രശാന്തും മുസ്‌കാനും തമ്മില്‍ വിവാഹമോചന കേസിന് ബലമേകാനാണ് തന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 

2022 ഡിസംബറിലായിരുന്നു ഹന്‍സികയുടെ വിവാഹം. ബിസിനസ് പങ്കാളിയായ സൊഹൈല്‍ ഖതൂരിയെയാണ് ഹന്‍സിക ജീവിത പങ്കാളി.