
കൊച്ചി: കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതിന് കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫിയോക്ക് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് വിഷയത്തില്‍ സംഘടനയുടെ പ്രതികരണം. കണക്കുകള്‍ പുറത്തുവരുമ്പോള്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്ന് സംഘടനാ നേതൃത്വം പറഞ്ഞു.
കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടും ഫിയോക്ക് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ നല്‍കി.
ഓഫീസർ ഓൺ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ല, തീയേറ്ററുകൾക്ക് ആശ്വാസം നൽകിയ പടം തന്നെയാണ്. തന്റെ പരാജയപ്പെട്ട സിനിമകളുടെ കളക്ഷൻ കണക്കിൽ കുഞ്ചാക്കോ ബോബന് പ്രശ്നമില്ലായിരുന്നോ ? ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കാര്യം സംബന്ധിച്ച് മാത്രമാണോ കുഞ്ചാക്കോ ബോബന് വ്യക്തത ഇല്ലാത്തത് ? കേരളത്തിലെ തീയേറ്റർ ഷെയർ മാത്രമാണ് നിർമാതാക്കൾ പുറത്ത് വിട്ടത്. ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ കളക്ഷൻ എല്ലാവരും പറഞ്ഞു, അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബിയുടെ നിർമാതാവിന്റെ കാര്യം കൂടെ ഓർക്കണ്ടേ ? വിജയിച്ച പത്ത് ശതമാനം സിനിമകളുടെ കാര്യമല്ല പ്രശ്നം, അതോടൊപ്പം പരാജയപ്പെട്ട തൊണ്ണൂറ് ശതമാനം നിർമാതാക്കളുടെ കാര്യവും ചിന്തിക്കേണ്ടതുണ്ട്. അവരെ ഉദ്ദേശിച്ചാണ് ഈ കണക്കുകൾ പുറത്ത് വിടുന്നത് തന്നെ. വിജയകുമാർ പറഞ്ഞു
പുതുമുഖ നിർമാതാക്കളെ കെണിയിൽ വീഴ്ത്താൻ ഗ്യാങ്ങുകൾ ഉണ്ടെന്നും ഫിയോക്ക് ആരോപിച്ചു. ഊതിപ്പെരുപ്പിച്ച കണക്കുകൾ കണ്ട് സിനിമ പിടിക്കാൻ കോടികൾ മുടക്കി പലരും കെണിയിലാകുന്നുണ്ട്, അവർ ആരാണെന്ന് പറയുന്നില്ല, അതൊഴിവാക്കാൻ കൂടിയാണ് സിനിമയുടെ കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നതെന്നും വിജയകുമാർ പറഞ്ഞു.
പത്തോ പതിനഞ്ചോ കോടി മുടക്കിയാൽ നൂറ് കോടി നേടാം എന്ന പ്രതീക്ഷയിൽ വരുന്ന ഒരുപാട് പുതുമുഖ നിർമാതാക്കളുണ്ട്. പുതുമുഖ നിർമാതാക്കൾ ഇവിടെ വേണ്ട എന്നല്ല, ആരും തെറ്റിദ്ധരിപ്പിക്കപ്പെടരുത്, മറ്റേത് മേഖലയേക്കാൾ കൂടുതൽ റിസ്ക് ഉള്ള ഇടമാണ് സിനിമ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതിന്റെ അപകടസാധ്യതകൾ മനസിലാക്കി, ഇറങ്ങിയ സിനിമകളിൽ എത്രയെണ്ണം വിജയിച്ചു, എത്രയെണ്ണം പരാജയമായി എന്ന് മനസിലാക്കി ഇറങ്ങിക്കഴിഞ്ഞാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും വിജയകുമാർ വ്യക്തമാക്കി.
നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട ഫെബ്രുവരി മാസം റിലീസ് ചെയ്ത ചിത്രങ്ങളുടെ കണക്കില്‍ അപാകതയുണ്ടെന്ന കുഞ്ചാക്കോ ബോബന്റെ പ്രതികരണമാണ് വലിയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയത്. അതേസമയം ചിത്രത്തിന് കേരളത്തിലെ തീയറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘനയും രംഗത്ത് വന്നിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയടക്കം അഞ്ച് ചിത്രങ്ങള്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണെന്ന് പ്രത്യേകം കാണിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും സംഘടന വ്യക്തമാക്കി.
പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും നിലവിലെ ബാധ്യതകള്‍ തീര്‍ക്കുന്ന കളക്ഷന്‍ റെക്കോര്‍ഡ് എമ്പുരാന്‍ നേടുമെന്ന പ്രതീക്ഷയും ഫിയോക്ക് പങ്കുവെച്ചു. വിവിധ വിഷയങ്ങള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ നിലവിലെ ഭാരവാഹികള്‍ തന്നെ ഫിയോക്കിന്റെ നേതൃത്വത്തില്‍ തുടരുമെന്നും സംഘടന വ്യക്തമാക്കി.
Content Highlights: FEUOK backs Kerala Film Producers Association`s release of collection reports,
Published: 25 Mar 2025, 05:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented