എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ ഈദ് റിലീസായെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രമാണ് സിക്കന്ദര്‍. റിലീസിന് മുന്‍പ് തന്നെ വലിയ ചര്‍ച്ചയായ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിവസം ചിത്രത്തിന്  മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയാണ്. 

To advertise here,

സിക്കന്ദറിന്റെ ഷോ പലയിടങ്ങളിലും റദ്ദാക്കിയ  വിവരം സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അമോദ് മെഹ്റ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. പി.വി.ആര്‍ ഐക്കണ്‍ ഇന്‍ഫിനിറ്റി അന്ധേരിയിയില്‍ മുന്‍കൂര്‍ ബുക്കിങില്‍ ടിക്കറ്റുകള്‍ വിറ്റുപോയില്ല.  

അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ദേശീയ തലത്തില്‍ തന്നെ റെക്കോഡുകളുടെ പേരില്‍ വലിയ ചര്‍ച്ചയായി മാറിയിരക്കുകയാണ്. ആദ്യദിവസം ലോകത്തൊന്നാകെ 67 കോടി രൂപയാണ് സിനിമ നേടിയത്. ഇന്ത്യയില്‍ ഇക്കൊല്ലം ഒരുദിവസത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയായി എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടത്തിലെത്തുന്നത്. മുംബൈയില്‍, സിക്കന്ദറിനേക്കാള്‍ എമ്പുരാനിലാണ് സിനിമാപ്രേമികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ സിക്കന്ദറിന് പകരം എമ്പുരാന്‍ പ്രദര്‍ശിപ്പിച്ചു. ജോണ്‍ എബ്രഹാമിന്റെ ദി ഡിപ്ലോമാറ്റും പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്.  ഇതിന് പുറമേ ഏതാനും പ്രാദേശിക റിലീസുകള്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തിന് പകരമായി പ്രദര്‍ശിപ്പിച്ചു. 

ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം, ഈദിന് ശേഷം സിക്കന്ദറിന്റെ പ്രദര്‍ശനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തിയേറ്ററുകള്‍ തീരുമാനിച്ചിട്ടുണ്ട്. സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലും ഷോകള്‍ വെട്ടിക്കുറച്ചു. മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഈദ് ദിനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനും 10 നും ഇടയില്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തത്. സിക്കന്ദറിന് പകരം രണ്ട് ഗുജറാത്തി സിനിമകള്‍ പ്രദര്‍ശനത്തിനെത്തി.  

വലിയ വിവാദങ്ങള്‍ക്കിടയിലും  200 കോടി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് എമ്പുരാന്‍. ഏറ്റവും വരുമാനം നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് എമ്പുരാന് മുന്നിലുള്ളത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാന്‍ 200 കോടി ക്ലബിലെത്തിയത്. 

റിലീസ് ചെയ്ത് 48 മണിക്കൂറില്‍ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. അതേസമയം പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റോളം ചിത്രത്തില്‍നിന്ന് നീക്കം ചെയ്തു. മുരളി ഗോപിയുടേതാണ് തിരക്കഥ. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.

ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹന്‍ലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.