ദൃശ്യം 3 എന്ന ചിത്രത്തിന് ലഭിച്ച വൻ വരവേല്പിൽ നന്ദി പറഞ്ഞ് മോഹൻലാൽ. സംവിധായകൻ ജീത്തു ജോസഫ്, മീന, എസ്തർ അനിൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയാ ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയെ പ്രേക്ഷകർ മനസുകൊണ്ട് സ്വീകരിച്ചിരിക്കുന്നു. ഒരു മികച്ച പിറന്നാൾ സമ്മാനംതന്നെ അവർക്ക് കൊടുക്കാൻ സാധിച്ചു. അതിന് ജീത്തു ജോസഫിനോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

To advertise here,

സിനിമ കണ്ടശേഷം മകളായി അഭിനയിച്ച നടി എസ്തർ അനിൽ തനിക്കരികിൽവന്ന് കരഞ്ഞെന്ന് മോഹൻലാൽ പറഞ്ഞു. നമ്മളൊരു ചരിത്രമാണ് സൃഷ്ടിച്ചത്. മൂന്ന് ഭാഗങ്ങൾ വന്നു. പ്രതീക്ഷകൾക്കുമപ്പുറം ഒരു സിനിമയെടുക്കുക എന്നുപറയുന്നത് ഒരുക്കലും ലളിതമായ കാര്യമല്ല. നിർമാതാവ് ആന്റണി പെരുമ്പാവൂരിനും പ്രത്യേക നന്ദി പറയണം. സിനിമയിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ എന്ന് സുചിത്ര പറഞ്ഞു. പക്ഷേ അതങ്ങനെ പറയാൻ പറ്റില്ലല്ലോ. സിനിമ റിലീസായിട്ടും അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടിവരുന്നത് ആദ്യമായിട്ടാണെന്നും മോഹൻലാൽ പറഞ്ഞു.

"ഒരുപാട് വൈകാരിക നിമിഷങ്ങളുള്ള സിനിമയാണിത്. ത്രില്ലർ എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ഇമോഷണൽ ഡ്രാമ എന്നു പറയാനാണ് എനിക്കിഷ്ടം. സിനിമകൾ സംഭവിക്കുന്നതാണെന്ന് ഞാനെപ്പോഴും പറയാറുണ്ട്. സിനിമയിൽ പ്രവർത്തിക്കുന്നവരുടേയും കാണുന്നവരുടേയുമെല്ലാം വലിയ അനുഗ്രഹംവേണം സിനിമ വിജയിക്കാൻ. നമ്മുടെ സിനിമയ്ക്ക് അതുണ്ടെന്നുവേണം വിശ്വസിക്കാൻ." മോഹൻലാൽ കൂട്ടിച്ചേർത്തു.

2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.