ദൃശ്യം എന്ന ചിത്രത്തിലെ പ്രധാന വഴിത്തിരിവാണ് വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിന്റെ കൊലപാതകം. യുവതാരം റോഷൻ ബഷീറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം വ്യാഴാഴ്ച റിലീസ് ചെയ്യാനൊരുങ്ങവേ പഴയ ചില ലൊക്കേഷൻ ചിത്രങ്ങളും ചെറു കുറിപ്പുമായി എത്തിയിരിക്കുകയാണ് റോഷൻ ബഷീർ. ഇതിഹാസമായി മാറിയ സിനിമയാണ് ദൃശ്യമെന്നുപറഞ്ഞ അദ്ദേഹം ഇന്നും ഓർമിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൽ അതിയായ സന്തോഷവും പ്രകടിപ്പിച്ചു.

To advertise here,

"2013-ൽ ഞാൻ അഭിനയിച്ച 'ദൃശ്യം' ഷൂട്ടിംഗ് കാലത്തെ ഓർമ്മകളുടെ ഒരു ശേഖരം. ഐതിഹാസികമായി മാറിയ സിനിമ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർമിക്കപ്പെടുന്ന ഒരു കഥാപാത്രം... നാളെ 'ദൃശ്യം 3' എത്തുന്നു.

ആദ്യ ഭാഗത്തിൽ തന്നെ എന്റെ കഥാപാത്രം അവസാനിച്ചെങ്കിലും, വർഷങ്ങളിലൂടെ, സ്നേഹം, ട്രോളുകൾ, മീമുകൾ എന്നിവയിലൂടെ ആളുകളുടെ മനസിൽ അയാൾ ജീവിച്ചു. സത്യസന്ധമായി പറഞ്ഞാൽ, ഞാൻ അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു.

ഞാനും ആ കഥാപാത്രവും രണ്ടുപേരാണ്. പക്ഷേ ഇത്രയും കാലം ഒരു വേഷത്തിലൂടെ അറിയപ്പെടുന്നത് ഒരു അനുഗ്രഹമാണ്. അങ്ങനെയൊരു ഐതിഹാസിക സിനിമയുടെ ഭാഗമാക്കിയതിന് ടീമിലെ എല്ലാവർക്കും ഞാൻ എന്നേക്കും കടപ്പെട്ടിരിക്കുന്നു. 'ദൃശ്യം 3' ടീമിന് എല്ലാ ആശംസകളും. നാളേക്കായി കാത്തിരിക്കുന്നു." റോഷൻ എഴുതി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.

2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.